പാലക്കാട്: സിപിഎം പ്രവർത്തകർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആലത്തൂർ എംപി രമ്യ ഹരിദാസ്. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുമ്പോഴാണ് ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ ഉൾപ്പെടെയുള്ള സിപിഎമ്മുകാർ തന്നെ തടയാനെത്തിയതെന്ന് രമ്യ ഹരിദാസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എട്ടോളം പേർക്കെതിരെ എംപി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സംഭവം വിശദീകരിച്ചുകൊണ്ട് സോഷ്യൽ മീഡിയ വഴി രംഗത്തുവരികയും ചെയ്തു.
സംഭവത്തിന്റെ വീഡിയോയും രമ്യ ഹരിദാസ് പങ്കുവച്ചു. ആലത്തൂര്‍ മണ്ഡലത്തില്‍ ഇനി കാലുകുത്തിയാല്‍ കൊല്ലുമെന്ന് അടക്കമുള്ള ഭീഷണികൾ തനിക്കെതിരെ ഉണ്ടായി എന്നും രമ്യ പറയുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം ഉണ്ടായത്.
ആലത്തൂരിലൂടെ വാഹനത്തിൽ പോകുകയായിരുന്ന രമ്യ ഹരിദാസ് എംപി പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ഹരിതകർമ്മസേനാ പ്രവര്‍ത്തകരുമായി സംസാരിച്ചു. ഈ സമയത്താണ് സിപിഎം പ്രവര്‍ത്തകര്‍ തടയാനെത്തിയതെന്ന് എംപി പറയുന്നു.
ഹരിതകർമ്മസേനാ പ്രവർത്തകരോട് സംസാരിച്ച ശേഷം വാഹനത്തിലേക്ക് കയറുന്ന സമയത്ത് നജീബ് എന്നയാള്‍ ഇത് 'പട്ടി ഷോ' കാണിക്കാനുള്ള സ്ഥലമല്ലെന്ന് പറഞ്ഞുവെന്നും രമ്യ ഹരിദാസ് എംപി ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞിട്ടുണ്ട്. ഇത് ആലത്തൂരാണെന്നും ഇവിടെ ഇറങ്ങിയാൽ തടയുമെന്നും ഇയാൾ പറഞ്ഞതായി എംപി ആരോപിക്കുന്നു. തുടര്‍ന്നാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും എത്തിയതും രമ്യയോട് മോശമായി സംസാരിച്ചതും.
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
'കാലു വെട്ടൽ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് ഞാൻ..
ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകർമസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നൽകിയ പേരാണത്രേ പട്ടി ഷോ..
സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിൻറെ ജന്മദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരൻ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാർ മാറിക്കഴിഞ്ഞോ?
ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി.കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
ജനസേവനത്തിന്റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം. വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താൻ ഞാൻ സന്നദ്ധയാണ്.
ജനസേവനത്തിന് ഇടയിൽ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിൻഗാമിയാണ് ഞാൻ.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.'
content details: ramya haridas mp threatened by cpm workers in alathur.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |