ചിറ്റൂർ: കൊവിഡ് രോഗികൾക്ക് ആശ്വാസമേകി ശബരി ഗ്രൂപ്പ് രണ്ട് സ്കൂൾ ബസുകൾ മൊബൈൽ ഓക്സിജൻ പാർലറുകളാക്കി കൈമാറി. ഒരു യൂണിറ്റിൽ രണ്ടുരോഗികളെ കിടത്തിയും നാലുരോഗികളെ ഇരുത്തിയും ചികിത്സ നൽകാനാകും. ഒരു ഓക്സിജൻ സ്പെയറും യൂണിറ്റിലുണ്ടാകും.
മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് ചെർപ്പുളശേരി കേന്ദ്രമായുള്ള ശബരി ഗ്രൂപ്പ് മെബൈൽ ഓക്സിജൻ പാർലറുകൾ നൽകിയത്. ചിറ്റൂരിലേക്കാണ് പാർലറുകൾ നൽകിയതെങ്കിലും ഒരെണ്ണം പ്ലാച്ചിമടയിലെ സി.എസ്.എൽ.ടി.സി.യിലും ഒരു യൂണിറ്റ് കിൻഫ്രയിലുള്ള സി.എസ്.എൽ.ടി.സിയിലും ഉപയോഗപ്പെടുത്തും. പാർലറുകളുടെ ഫ്ളാഗ് ഓഫ് മന്ത്രി നിർവഹിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ജില്ലയിൽ എല്ലായിടത്തും മൊബൈൽ പാർലർ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
പി.പി.ഇ കിറ്റുകളും ഓക്സിമീറ്ററുകളും മാസ്കുകളുമടങ്ങുന്ന കൊവിഡ് പ്രതിരോധ സാമഗ്രികളും ശബരി ഗ്രൂപ്പ് ഡയറക്ടർ പി.ശ്രീകുമാർ, കോർഡിനേറ്റർ കെ.റജികുമാർ എന്നിവർ മന്ത്രിക്ക് കൈമാറി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ്, നഗരസഭാദ്ധ്യക്ഷ കെ എൽ.കവിത, ഉപാദ്ധ്യക്ഷൻ എം.ശിവകുമാർ, ഓമന കണ്ണൻകുട്ടി, ഗൂരുവായൂർ ദേവസ്വം ബോർഡംഗം കെ.വി.ഷാജി, കമ്പനി മാനേജർ മുരളീധരൻ, ഡോ.മേരി, ഡോ.റിയാസ്, ഡോ.രവിവർമ്മ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |