വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അയൽജില്ലയിൽ പുനരധിവാസ പദ്ധതി നടപ്പാക്കുമ്പോഴും കോഴിക്കോട്ട് ഈ ദിശയിൽ മെല്ലെപ്പോക്ക് തന്നെ. പദ്ധതി ഫയലിൽ ഒതുങ്ങിപ്പോയെന്നാണ് പരക്കെ ആക്ഷേപം.
വീട്, കച്ചവട സ്ഥാപങ്ങൾ എന്നിവ നഷ്ടപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ വ്യവസ്ഥയുണ്ട്. വീടുകളും കടകളും ഒഴിപ്പിച്ചെടുക്കൽ ദ്രുതഗതിയിൽ നടന്നുവരുമ്പോൾ മറുവശത്ത് പുനരധിവസിപ്പിക്കൽ നടക്കാതെ പലർക്കും തെരുവിലിറങ്ങേണ്ടി വരുന്ന സാഹചര്യമാണെന്നാണ് പരാതി.
പുനരധിവാസത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെടുന്നവർക്ക് മൂന്ന് സെന്റ് സ്ഥലവും അടിസ്ഥാന സൗകര്യങ്ങളോടെയുള്ള വീടും നൽകണമെന്നാണ് വ്യവസ്ഥ . കച്ചവടകാർക്ക് രണ്ടര ലക്ഷം രൂപയും അംഗീകൃത തൊഴിലാളികൾക്കു ആറു മാസത്തെ ശമ്പളവും നൽകണമെന്നും പുതിയ ഭൂമിയേറ്റെടുക്കൽ നിയമത്തിലുണ്ട്. ഇത് മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയിട്ടും കോഴിക്കോട് ജില്ലയിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നതെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ പറയുന്നു. കച്ചവട സ്ഥാപങ്ങൾ നഷ്ടപ്പെടുന്നവരുടെ കണക്ക് പോലും ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെ ഓഫീസുകളിലില്ല .
''മറ്റു മാർഗമില്ലാതെ ഒഴിഞ്ഞുകൊടുക്കേണ്ടി വന്നവരാണ് ബഹുഭൂരിപക്ഷവും. വീടും കടകളും മറ്റും നഷ്ടപെടുന്നവർക്ക് ഒട്ടും വൈകാതെ പുനരധിവാസം ഉറപ്പാക്കിയേ പറ്റൂ.
പ്രദീപ് ചോമ്പാല, എ.ടി മഹേഷ്
ദേശീയപാത കർമ്മസമിതി
പ്ലാനിൽ മാറ്റം അനിവാര്യം: കെ.കെ രമ എം.എൽ.എ
ദേശീയപാത വികസനത്തിൽ വടകരയിലെ നിർദ്ദിഷ്ട പ്ലാനിൽ അടിയന്തരമായി മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. ജില്ലാ അതിർത്തിയായ പൂഴിത്തലയ്ക്കും വടകരയ്ക്കുമിടയിൽ മുക്കാളി കഴിഞ്ഞാൽ നിർദ്ദിഷ്ട പ്ലാനിൽ കൈനാട്ടിയിൽ മാത്രമാണ് അടിപ്പാതയുള്ളത്. അങ്ങനെ വരുമ്പോൾ മടപ്പള്ളി കോളേജ്, നാദാപുരം റോഡിലെ രണ്ട് ഹയർ സെക്കൻഡറി സ്കൂളുകൾ, ആയിരക്കണക്കിന് തൊഴിലാളികൾ ജോലിയെടുക്കുന്ന ഊരാളുങ്കൽ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്താൻ കിലോമീറ്ററുകൾ അധികം യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയാവും. ഇതിന് പരിഹാരമായി കണ്ണൂക്കര മുതൽ നാദാപുരം റോഡ് വരെയുള്ള സ്ഥലത്ത് മൂന്ന് അടിപ്പാതകൾ പണിയണം. താലൂക്ക് ആസ്ഥാനമായ വടകര നഗരം രണ്ടായി വിഭജിക്കുന്നത് ഇല്ലാതാക്കാൻ പെരുവാട്ടുംതാഴ മുതൽ കരിമ്പനപ്പാലം വരെ ഉയരപ്പാതയാക്കുകയും വേണം. അതല്ലെങ്കിൽ താലൂക്കിന്റെ കിഴക്കൻ മേഖലകളിലുള്ളവർക്ക് സർക്കാർ ഓഫീസുകളിലും ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലും എത്തുന്നതിന് വലിയ ബുദ്ധിമുട്ടാവും. ചെറുകിട കച്ചവടക്കാർക്കും നഗരത്തിലെ ഇരുപതിലേറെ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തുന്ന കുട്ടികൾക്കും പാതവികസനം മൂലം നഗരം വിഭജിക്കപ്പെടുന്നത് പ്രയാസമുണ്ടാക്കും. ഉയരപ്പാതയാവുമ്പോൾ സർക്കാരിനു ചെലവു കുറവാണെന്ന നേട്ടവുമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് മന്ത്രിയ്ക്കു കത്തയച്ചിട്ടുണ്ടെന്നും കെ.കെ രമ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |