കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം ജില്ലയിലെ വ്യാപാരികൾ ഇന്ന് കടകളടച്ച് സമരം ചെയ്യും. ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും തുറന്നു പ്രവർത്തിക്കും. കേരള മർച്ചന്റ്സ് ചേംബർ ഒഫ് കെമേഴ്സ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി എന്നിവയാണ് കടയടപ്പ് ആഹ്വാനം ചെയ്തത്. കൊവിഡ് പ്രതിസന്ധിയിൽ കടകൾ തുറക്കാൻ അനുമതി ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
സമരത്തിന് എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്‌സ് അസോസിയേഷൻ, ബേക്കേഴ്‌സ് അസോസിയേഷൻ, ഒപ്ടിക്കൽ അസോസിയേഷൻ, സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, പറവൂർ, എറണാകുളം മാർക്കറ്റുകളിലെ വ്യാപാരികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ആയിരത്തിലധികം കേന്ദ്രങ്ങളിൽ വ്യാപാരികൾ ധർണ നടത്തും. സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് കാക്കനാട് സിവിൽ സ്റ്റേഷന് മുമ്പിൽ സംഘടിപ്പിക്കുന്ന ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ.റിയാസ് ഉദ്ഘാടനം ചെയ്യും.
വിതരണക്കാർ പിന്തുണയ്ക്കും
കടയടപ്പ് സമരത്തിന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു. കൊവിഡ് മൂലം സാമ്പത്തിക തകർച്ച നേരിടുന്ന വിതരണ വ്യാപാരികളെ സഹായിക്കുക, ചരക്ക് വാഹനങ്ങളുടെ റോഡ് നികുതി ആറുമാസത്തേയ്ക്ക് ഒഴിവാക്കുക, പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചതായി പ്രസിഡന്റ് കെ.കെ.റഫീഖ് അറിയിച്ചു. യോഗത്തിൽ രക്ഷാധികാരി കെ.എം.ജോൺ, ജനറൽ സെക്രട്ടറി ടി. ജയ്‌മോൻ, ഖജാൻജി ആന്റു മാത്യു എന്നിവർ പ്രസംഗിച്ചു.
ഹോട്ടലുകൾ തുറക്കും
ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നുപ്രവർത്തിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ. എ.) ജില്ലാ കമ്മിറ്റി അറിയിച്ചു. ലോക്ക് ഡൗൺ കാലത്ത് കടയടച്ച് പ്രതിഷേധിക്കുന്നതിനോട് യോജിപ്പില്ല. സമൂഹ അടുക്കളയായി പ്രവർത്തിക്കുന്നത് ഹോട്ടലുകളാണ്. ആശുപത്രിയിലും വീടുകളിലും ചികിത്സയിലുള്ള രോഗികളും ആരോഗ്യ, പ്രതിരോധ, സന്നദ്ധ പ്രവർത്തകരും ഭക്ഷണത്തിന് ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്.
കൊവിഡുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളിൽ വിയോജിപ്പുണ്ടെങ്കിലും സമരം നടത്തേണ്ട സമയം ഇതല്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ സേവനവും ഹോം ഡെലിവറിയും ഉണ്ടായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അസീസ്, സെക്രട്ടറി ടി.ജെ. മനോഹരൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |