കുമളി: മംഗളയെന്ന കുഞ്ഞു പെൺകടുവ ഇപ്പോൾ ഒമ്പത് മാസം പ്രായമുള്ള വലിയ കുട്ടിയായി. ഇനിയും നാട്ടിൽ നിൽക്കാൻ പറ്റില്ല, കാട്ടിലേക്ക് പോകണം. അവിടെ വേട്ടയാടാൻ അറിയണം. അതിന് ഓൺലൈൻ ക്ലാസൊന്നും ഇല്ലല്ലോ. വേട്ടയാടിത്തന്നെ പഠിക്കണം. മംഗളയ്ക്ക് ഇരതേടാൻ പഠിക്കാൻ കാട്ടിനുള്ളിൽ ഒന്നരയേക്കർ ചുറ്റളവിൽ ഒരു കൂട് തന്നെയൊരുക്കി വനംവകുപ്പ്. ഏഴ് മാസം മുമ്പ് മംഗളാ ദേവി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് വനപാലകർക്ക് രണ്ട് മാസം പ്രായമുള്ള കടുവ കുട്ടിയെ കിട്ടുന്നത്. അവശനിലയിലായ കുഞ്ഞിനെ തേടി അമ്മക്കടുവയെത്തുമെന്ന് കരുതി വനപാലകർ രണ്ട് ദിവസം കാട്ടിൽ കാത്തെങ്കിലും നിരാശയായിരുന്നു ഫലം. പിൻകാലുകൾക്ക് ബലക്ഷയമുള്ള കുഞ്ഞിനെ, അമ്മക്കടുവ ഉപേക്ഷിച്ചതാകാമെന്ന് ഉദ്യോഗസ്ഥർ കണക്കുകൂട്ടി. അവളെ വനംവകുപ്പ് ഏറ്റെടുത്തു. മംഗളാ ദേവീ ക്ഷേത്രത്തിന് സമീപത്ത് നിന്നായതിനാൽ മംഗളയെന്ന പേരുമിട്ടു. മനുഷ്യരുമായി അധികം ഇടപഴകാതിരിക്കാൻ കരടിക്കവല ഭാഗത്ത് വേലി കെട്ടിത്തിരിച്ച് മംഗളയെ അവിടേക്ക് മാറ്റി. രണ്ട് വനപാലകരെയും ഒരു ഡോക്ടറേയും പരിചരണത്തിനായി നിയോഗിച്ചു. നല്ല ഭക്ഷണവും ചികിത്സയും അവളെ ദിവസങ്ങൾക്കകം മിടുക്കിയാക്കി. പിൻകാലിലെ ബലക്കുറവ് ഡോ. അനുരാജിന്റെ നേതൃത്വത്തിൽ ഫിസിയോതെറാപ്പിയിലൂടെ ഭേദമാക്കി. കൃത്രിമ കുളത്തിലെ നീന്തലും കാലിന് ബലം വെപ്പിച്ചു. ഒരു കണ്ണിന് ചെറിയ മൂടൽ കണ്ടെത്തിയതിനാൽ ഇതിനായി പ്രത്യേക ചികിത്സയും ആരംഭിച്ചിട്ടുണ്ട്. 30 കിലോയോളം തൂക്കമുണ്ട് ഇപ്പോൾ. കാട്ടിലേക്ക് തുറന്നുവിടും മുമ്പ് വേട്ടയാടാൻ പരിശീലനം നൽകണം. മുയൽ പോലുള്ല ചെറു ജീവികളെ കയറ്റിവിട്ട് വേട്ടയാടാൻ പരിശീലിപ്പിക്കും. കുറഞ്ഞത് അമ്പത് എണ്ണത്തിനെയെങ്കിലും വേട്ടയാടി കൊന്നതിന് ശേഷം മാത്രമാകും മംഗളയെ കാട്ടിലേക്ക് വിടൂ. ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു കടുവാ കുഞ്ഞിനെ വനപാലകർ ഇത്തരത്തിൽ വളർത്തുന്നത്. കാട്ടിലേയ്ക്കയച്ചാലും മംഗളയുടെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള സർവ്വ സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. മനുഷ്യരോടൊത്ത് കഴിഞ്ഞതിനാൽ കാട്ടിലെ മൃഗങ്ങൾക്ക് രോഗം വരാതിരിക്കാൻ രക്തം പരിശോധിച്ച് വേണ്ട മരുന്നുകളും നൽകിയ ശേഷമായിരിക്കും വനത്തിലേക്ക് അയക്കുകയെന്ന് വനംവകുപ്പ് വെറ്ററിനറി ഡോക്ടർ അനുരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |