തൃശൂർ : റവന്യൂ പാസിന്റെ മറവിൽ വെട്ടിവെളിപ്പിച്ചത് കോടികളുടെ തേക്കും ഈട്ടിയും. പല സ്ഥലങ്ങളിലും മുളയും മറ്റ് മരങ്ങളും കടത്തിയിട്ടുള്ളതായും ആരോപണം ഉയരുന്നുണ്ട്. ഓരോ ദിവസം ചെല്ലുംതോറും ജില്ലയിലെ വനപ്രദേശങ്ങളിൽ നിന്ന് അനധികൃതമായി മരങ്ങൾ മുറിച്ച് കൊണ്ടുപോയതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വരികയാണ്.
പട്ടയഭൂമിയിൽ നിന്നാണ് മരം മുറിക്കാൻ അനുവാദം നൽകിയിരുന്നതെങ്കിലും മുറിച്ച് കടത്തിയ മരങ്ങളെല്ലാം വനമേഖലയിൽ നിന്നായിരുന്നുവെന്നാണ് കണ്ടെത്തൽ. വനം കൊള്ളയുമായി ബന്ധപ്പെട്ട് വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇതിനോടകം ആയിരത്തോളം വിലപിടിപ്പുള്ള മരങ്ങളാണ് മുറിച്ച് കടത്തിയത്. മച്ചാട് റേഞ്ചിൽ മാത്രം അഞ്ഞൂറോളം മരങ്ങൾ മുറിച്ചു.
പുലാക്കോട്, വാഴാനി, എളനാട്, പൊങ്ങണംകാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്ന് മരം നഷ്ടമായിട്ടുണ്ട്. വനം കൊള്ളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച അന്വേഷണ സംഘം അടുത്ത ദിവസം തന്നെ ആരോപണം നിൽക്കുന്ന സ്ഥലങ്ങളിലെത്തിയേക്കും. ഉദ്യോഗസ്ഥരിൽ നിന്നും വനവാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും മൊഴിയേടുത്തേക്കും.
തെളിവ് നശിപ്പിക്കൽ ഊർജ്ജിതം
വനമേഖലയിൽ നിന്ന് മുറിച്ച് മാറ്റിയ സ്ഥലങ്ങളിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമം ഊർജ്ജിതമായി നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അകമല, എളനാട്, പൂമല മേഖലകളിൽ എല്ലാം തന്നെ ഇത്തരത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. അകമലയിൽ മാത്രം നാൽപ്പതോളം കുറ്റികളാണ് തീയിട്ടത്. ചപ്പുചവറുകൾ കൂട്ടിയിട്ട് അതിന് മുകളിൽ പഞ്ചസാര വിതറി ബ്ലോവർ ഉപയോഗിച്ച് കത്തിച്ചു കളയുകയാണ് ചെയ്യുന്നത്.
എളനാട് സ്‌റ്റേഷൻ പരിധിയിൽ പങ്ങാരപ്പിള്ളിയിലും ഇത്രതന്നെ മരക്കുറ്റികൾ നശിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പിടിച്ചെടുത്ത മരം മറ്റിടങ്ങളിൽ നിന്ന് ലഭിച്ചാലും കത്തിച്ച് കഴിഞ്ഞാൽ തെളിവെടുപ്പിന് സാധിക്കില്ലെന്നും പറയുന്നു. കഴിഞ്ഞ ദിവസം എതാനും ആഴ്ച്ചകൾക്ക് മുമ്പ് പൂട്ടിപ്പോയ പൊങ്ങണംകാട് സ്റ്റേഷൻ പരിധിയിൽ 85 മരങ്ങൾ മോഷ്ടിച്ച കേസിൽ തടികൾ കണ്ടെടുത്തെങ്കിലും പ്രതികൾക്ക് ജാമ്യം നൽകിയ സംഭവം അരങ്ങേറി. ഇതെല്ലാം പുതിയ അന്വേഷണ സംഘം പരിശോധിച്ചേക്കും
പി.കെ കൃഷ്ണദാസ് സന്ദർശിക്കും
വിവാദ ഉത്തരവിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്ന ചേലക്കര, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ പുലാക്കോട്, അകമല, പൂമല തുടങ്ങിയ പ്രദേശങ്ങൾ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹക സമിതി അംഗവുമായ പി. കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം സന്ദർശിക്കും.
പട്ടയ ഭൂമിയിലെ മരങ്ങളുടെ അവകാശം സർക്കാരിന്റെ ഉടമസ്ഥതയിൽ ആണെന്നിരിക്കെ ആ മരങ്ങൾ മുഴുവൻ വെട്ടി കൊള്ള ചെയ്യുന്നതിന് പുതിയ നിയമം ഉണ്ടാക്കി അവസരമൊരുക്കിയത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അത് റവന്യൂ മന്ത്രിയും, വനം മന്ത്രിയും, മുഖ്യമന്ത്രിയും അറിയാതെ ചെയ്തതാണ് എന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സർക്കാർ സംവിധാനം കൈയും കെട്ടി നോക്കി നിന്നെങ്കിൽ അത് ബോധപൂർവം വനം കൊള്ളയ്ക്ക് കൂട്ടുനിൽക്കലാണ്.
പി. സുധാകരൻ
ഭൂസംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |