കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമാകുന്നതിന്റെ ആവേശത്തിലാണ് കൊട്ടാരക്കരയിലെ പെരുംകുളം. 19ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ആർക്കും പ്രാപ്യമാകുംവിധം നാടിന്റെ വിവിധ ഭാഗങ്ങളിൽ 11 പുസ്തകക്കൂടുകൾ ഒരുക്കിയ പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ പ്രവർത്തന ഫലമാണ് സർക്കാർ ഉത്തരവ്.
അടയ്‌ക്കാത്ത ഈ കൂടുകളിൽ ഏഴായിരം പുസ്തകങ്ങളുണ്ട്. പുസ്തകക്കൂടുകൾ കാണാൻ ഒട്ടേറെ പ്രമുഖരുമെത്തിയിരുന്നു.
ഓട്ടോറിക്ഷകളിൽ യാത്രക്കാർക്ക് വായിക്കാനവസരമൊരുക്കുന്നതിനൊപ്പം വീടുകളിൽ പുസ്തകമെത്തിച്ചു. ഗ്രാമവാസിയായ സുജേഷ് ഹരിക്ക് മികച്ച ചലച്ചിത്ര ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതോടെ പെരുംകുളത്തിന്റെ ആവേശം ഇരട്ടിച്ചു. എം. മുകുന്ദനാണ് വായനശാലയുടെ രക്ഷാധികാരി. 2020 ജൂൺ 19ന് എം.ടി. വാസുദേവൻ നായരാണ് പെരുംകുളത്തെ പുസ്തകഗ്രാമമായി പ്രഖ്യാപിച്ചത്. തുടർന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ ശുപാർശയോടെ വായനശാല ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം പരിഗണിച്ചാണ് സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം.
പുതുജീവനേകിയത് കേരളകൗമുദി
വർഷങ്ങൾക്കു മുമ്പ് വായനശാലയ്‌ക്ക് കെട്ടിടം നിർമ്മിക്കാൻ പഴയ കെട്ടിടം പൊളിച്ചിരുന്നു. എന്നാൽ പുനർനിർമ്മാണം നടന്നില്ല. പുസ്തകങ്ങൾ ചാക്കിലാക്കി ഒരു വീടിന്റെ ചായ്‌പിൽ ഇട്ടിരുന്നു. ഈ ചിത്രം സഹിതം 2015ലെ വായനാദിനത്തിൽ 'ബാപ്പുജിയുടെ സ്മാരകം സ്വകാര്യവ്യക്തിയുടെ പിന്നാമ്പുറത്ത്" എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് നടന്ന കൂട്ടായ പരിശ്രമത്തിലാണ് മൂന്ന് നിലകളുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങിയത്.
'പുസ്‌തക വായനയ്ക്കും നാടിന്റെ സമഗ്രവികസനത്തിനും യോജിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്".
- ഡോ. വിജേഷ് പെരുംകുളം,
വായനശാല സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |