ഇന്റർനെറ്റിന് പിന്നാലെ കോൾ കണക്ടിവിറ്റി നഷ്ടവും
കൊല്ലം: ജില്ലയിൽ മൊബൈലുകളിലെ ഇന്റർനെറ്റ് വേഗതയ്ക്ക് പിന്നാലെ കാൾ കണക്ടിവിറ്റിയും നഷ്ടപ്പെടുന്നു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഒരേസമയം കൂടുതൽ പേർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് തടസമായി സേവനദാതാക്കൾ പറയുന്നത്.
എന്നാൽ ലോക്ക് ഡൗണിന്റെയും ഓൺലൈൻ ക്‌ളാസുകളുടെയും മറവിൽ പല സേവനദാതാക്കളും സൗജന്യ ഡാറ്റ കുറച്ചിട്ടുണ്ട്. പരാതിപറയുന്നവരോട് തങ്ങളുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും അതിലൂടെ പരാതി നൽകാനുമാണ് ജില്ലാ ഫ്രാഞ്ചൈസികൾ ആവശ്യപ്പെടുന്നത്. പരാതി നൽകുന്നതിനായി നൽകുന്ന ഫോൺ നമ്പറുകൾ ഏതെങ്കിലും കാൾസെന്ററുകളിലേത് ആയിരിക്കുമെന്നതിനാൽ കമ്പനി അധികൃതർക്ക് പരാതിയുടെ വ്യാപ്തി അറിയാൻ സാധിക്കുമെന്നതിൽ സംശയമുണ്ട്.
സിഗ്നലുണ്ട് വിളിച്ചാൽ കിട്ടില്ല
മൊബൈലുകളിൽ സിഗ്നൽ കാണിക്കുന്നുണ്ടെങ്കിലും കോൾ ചെയ്താൽ കിട്ടില്ല. 'മിസ്ഡ് കാൾ' സന്ദേശം ആവശ്യപ്പെട്ടവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കാനും കാലതാമസമെടുക്കുന്നുണ്ട്. മറുതലയ്ക്കൽ കോളെടുത്താലും ശബ്ദം കേൾക്കാൻ കഴിയാതെ ചാർജ് ഈടാക്കുന്നുമുണ്ട്.
ഇഴഞ്ഞിഴഞ്ഞ് ഇന്റർനെറ്റ്
കമ്പനികളുടെ സിഗ്നൽ ശക്തിയെയും ഉപയോക്താക്കളുടെ ഫോൺ മോഡലിനെയും സേവന ദാതാവ് നൽകുന്ന മാക്സിമം ബാൻഡ് വിഡ്ത്തിനെയും ആശ്രയിച്ചാണ് ഇന്റർനെറ്റ് സ്പീഡ്. ഒരേസമയം നിരവധിപേർ ഉപയോഗിക്കുമ്പോൾ വേഗം കുറയുമെന്ന് സേവന ദാതാക്കൾ പറയുന്നു. ഫോണിന്റെ സെറ്റിംഗ്സിൽ മാറ്റം വരുത്തിയാൽ സ്പീഡ് കുറച്ച് വർദ്ധിപ്പിക്കാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം. ഡാറ്റ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ കമ്പനികൾ നടത്തുന്നുണ്ടെന്നും വിശദീകരണമുണ്ട്.
വേഗം കൂട്ടാം ഇങ്ങനെ
1. ഫോൺ ഇന്റേണൽ മെമ്മറി സ്വതന്ത്രമാക്കുക
2. മിനിമം 50 എം.ബിയെങ്കിലും ഉണ്ടാകണം
3. ഫയലുകൾ എസ്.ഡി കാർഡിലേക്ക് മാറ്റുക
4. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഒഴിവാക്കുക
5. പരിശോധിക്കാൻ ട്രായിയുടെ 'മൈ സ്പീഡ് ആപ്പ്
എങ്ങനെ പരാതി നൽകാം?
ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യയുടെ (ട്രായ്) ഇ-മെയിൽ വഴിയും മൊബൈൽ ആപ്പ് വഴിയും പരാതി നൽകാം. നിശ്ചിത സമയത്തിനുള്ളിൽ പരിഹാരമുണ്ടായായില്ലെങ്കിൽ നടപടി സ്വീകരിക്കും. നടപടികളിൽ തൃപ്തരല്ലാത്ത ഉപഭോക്താക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻസ് ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് ആൻഡ് അപ്പലേറ്റ് ട്രൈബ്യൂണലിനെ (ടി.ഡി.സാറ്റ്) സമീപിക്കാം. അതാത് കമ്പനികൾക്കും പരാതി കൈമാറാം.
മൊബൈൽ ഫോൺ വരിക്കാർ
ജില്ലയിൽ: 32 ലക്ഷം
(2020 മേയ് വരെ)
സംസ്ഥാനത്ത്: 4.32 കോടി
സംസ്ഥാനത്തെ ആദ്യ മൊബൈൽ ഫോൺ വിളി: 1996 സെപ്തംബർ 17ന്
വിളിച്ചത്: തകഴി ശിവശങ്കരപ്പിള്ള (എറണാകുളം ഹോട്ടൽ അവന്യൂ റീജന്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ)
മറുതലയ്ക്കൽ: അന്നത്തെ വൈസ് അഡ്മിറൽ എ.ആർ. ടണ്ഠൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |