കേളകം(കണ്ണൂർ): കണിച്ചാർ ചെങ്ങോത്ത് ഒരു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മ ചെങ്ങോംവിട്ടയത്ത് രമ്യയെയും (24) ഒപ്പം താമസിക്കുന്ന കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻവീട്ടിൽ രതീഷിനെയും (39) കേളകം പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ട്. രതീഷാണ് കുട്ടിയെ മർദ്ദിച്ചത്. മർദ്ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരെ കേസ്.
ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. മുഖത്തും തലയിലും പരിക്കേറ്റ ഒരു വയസുകാരി അഞ്ജനയെ രമ്യയുടെ അമ്മയാണ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയിൽ മർദ്ദനമേറ്റതാണെന്ന് മനസിലായ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് വിശദപരിശോധനയ്ക്ക് കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു.
ഭർത്താവിനെ പിരിഞ്ഞുകഴിയുന്ന മൂന്നു കുട്ടികളുടെ അമ്മയായ രമ്യയും ഭാര്യയുമായി പിണങ്ങിക്കഴിയുന്ന രതീഷും
മൂന്നാഴ്ച മുൻപാണ് ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്. രമ്യയും കുട്ടിയെ മർദ്ദിച്ചിരുന്നതായി അമ്മൂമ്മയുടെ മൊഴിയിലുണ്ട്. ശരീരത്തിൽ കാണുന്ന പരിക്കുകൾക്ക് മൂന്ന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസിൽ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു
ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കണ്ണൂർ കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തെ തുടർന്ന് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആവശ്യമെങ്കിൽ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കും. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. എമർജൻസി മെഡിസിൻ, ഓർത്തോപീഡിക്സ്, സർജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |