കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിന് അർജന്റീന ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം വെളുപ്പിന് 2.30ന് നടക്കുന്ന മത്സരത്തിൽ കരുത്തന്മാരായ ചിലിയാണ് മെസിയുടെയും സംഘത്തിന്റെയും എതിരാളികൾ. 2015,16 കോപ്പ ഫൈനലുകളിൽ തങ്ങളെ തോൽപ്പിച്ച ചിലിയോട് പ്രതികാരം വീട്ടാനാകും അർജന്റീന ഇന്ന് ഇറങ്ങുക.
1993ലെ കോപ്പ ഉയർത്തിയതിന് ശേഷം ഒരു പ്രധാന ടൂർണമെന്റിൽ പോലും കിരീടം നേടാൻ കഴിയാത്ത അർജന്റീനയ്ക്ക് ഇത്തവണയെങ്കിലും കോപ്പയുയർത്താൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഡീഗോ മറഡോണയുടെ മരണ ശേഷമുള്ള ആദ്യ കോപ്പ അമേരിക്ക ടൂർണമെന്റാണിത്. മെസിയാണ് ഇത്തവണയും അർജന്റീനയെ നയിക്കുന്നത്.
ഒരു ടൂർണമെന്റിൽ പോലും രാജ്യത്തിനെ ജേതാക്കളാക്കാൻ കഴിയാത്ത നാണക്കേടിൽ നിന്ന് മോചിതനാകാൻ മെസിക്കുള്ള അവസരമാണിത്. ഒരുപക്ഷേ 33 കാരനായ മെസിയുടെ അവസാന കോപ്പ ആയിരിക്കും ഇത്.
മികച്ച ഒരു ടീമിനെയാണ് അർജന്റീന ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏൻജൽ ഡി മരിയ ,സെർജിയോ അഗ്യൂറോ,നിക്കോളാസ് ഓട്ടാമെൻഡി,ലൗതാരോ മാർട്ടിനെസ്,തഗ്ളിയാഫിക്കോ,അർമാനി,ഏൻജൽ കോറിയ,പലാഷ്യോസ് തുടങ്ങിയവർ മെസിക്കൊപ്പം അണിനിരക്കും.
ഗോൾകീപ്പർ ക്ളോഡിയോ ബ്രാവോ നയിക്കുന്ന ചിലി 2015ലും 2016ലും കോപ്പ ഉയർത്തിയവരാണ്. എന്നാൽ സൂപ്പർ താരം അലക്സിസ് സാഞ്ചസ് പരിക്കേറ്റ് പുറത്തായത് അവർക്ക് തിരിച്ചടിയാണ്. ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനായി കളിക്കുന്ന അർടുറോ വിദാലും ചിലി നിരയിലുണ്ടാവില്ല.
ഗാരി മെഡൽ ,മൗറീഷ്യോ ഇസ്‌ല,ഈജനിയോ മേന,ചാൾസ് അരാഗ്വിസ്,എഡ്വാർഡോ വർഗാസ് തുടങ്ങിയവർ ചിലിയ്ക്ക് കരുത്താകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |