യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ബെൽജിയം റഷ്യയെ 3-0ത്തിന് തോൽപ്പിച്ചു
റൊമേലു ലുക്കാക്കുവിന് ഇരട്ട ഗോൾ
സെയ്ന്റ് പീറ്റേഴ്‌സ്ബർഗ്:യൂറോ കപ്പ് ഗ്രൂപ്പ് ബി ആദ്യപോരാട്ടത്തിൽ റഷ്യയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് കീഴടക്കി ബെൽജിയം. ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം റൊമേലു ലുക്കാക്കുവും പകരക്കാരനായി ഇറങ്ങിയ തോമസ് മ്യുനിയറുമാണ് ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തിനായി വിജയമൊരുക്കിയത്.
റഷ്യയിൽ നടന്ന മത്സരത്തിന്റെ 10-ാം മിനിട്ടിൽ ലുക്കാക്കുവിലൂടെ ബെൽജിയം ലീഡെടുത്തു. 26-ാം മിനിട്ടില്‍ ഹെഡ് ചെയ്യുന്നതിനിടെ കൂട്ടിയിടിച്ച റഷ്യയുടെ ഡാലർ കുസ്യായേവും ബെൽജിയത്തിന്റെ തിമോത്തി കാസ്റ്റാഗ്നെയും പരിക്കേറ്റ് പുറത്തായി. കാസ്റ്റാഗ്നെയ്ക്ക് പകരക്കാരനായാണ് മ്യൂനിയർ ഇറങ്ങിയത്.34-ാം മിനിട്ടിൽ ഗോളടിച്ച് മ്യുനിയർ വരവ് ഗംഭീരമാക്കി. യൂറോകപ്പിലെ ഒരു മത്സരത്തിൽ ആദ്യ പകുതിയിൽ പകരക്കാരനായി വന്ന് ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് ഈ ഗോളിലൂടെ മ്യുനിയർ സ്വന്തമാക്കി.ആദ്യ പകുതിയിൽ 2-0ത്തിന് ലീഡുചെയ്ത ബെൽജിയം രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് പുറത്തെടുത്തത്. 88-ാം മിനിട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് ലുക്കാക്കു ബെൽജിയത്തിന്റെ മൂന്നാം ഗോൾ നേടിയത്.
ഗോളുകൾ ഇങ്ങനെ
1-0
10-ാം മിനിട്ട്
ലുക്കാക്കു
റഷ്യൻ പ്രതിരോധ താരം സെമെനോവിന്റെ പിഴവിൽ നിന്ന് ബോക്‌സിനകത്ത് ലഭിച്ച പന്ത് ലുക്കാക്കു കാലിൽ കുരുക്കിയശേഷം റഷ്യൻ ഗോൾകീപ്പർ ഷുനിന് ഒരു സാധ്യതയും നൽകാതെ വലയിലെത്തിക്കുകയായിരുന്നു.
2-0
34-ാം മിനിട്ട്
മ്യൂനിയർ
പോസ്റ്റിലേക്കുയർന്നുവന്ന ഷോട്ട് റഷ്യൻ ഗോൾകീപ്പർ ഷുനിൻ തട്ടിയകറ്റി. എന്നാൽ പന്ത് നേരെ ചെന്നത് മ്യൂനിയറുടെ അടുത്തേക്കാണ്. അത് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ മ്യൂനിയർക്കുണ്ടായിരുന്നുള്ളൂ.
3-0
88-ാം മിനിട്ട്
ലുക്കാക്കു
പ്രതിരോധത്തിൽ മുഴുകി നിന്ന ബെൽജിയം സ്വന്തം ബോക്സിൽ നിന്ന് പൊടുന്നനെ തിരിച്ചുതൊടുത്ത ഒരു പന്ത് മുന്നോട്ടുകയറിപ്പിടിച്ച് ലുക്കാക്കു വലയിലാക്കുകയായിരുന്നു.
19
റൊമേലു ലുക്കാക്കു 15 മത്സരങ്ങൾക്കിടെ ബെൽജിയത്തിനായി 19 ഗോളുകളാണ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |