തിരുവനന്തപുരം: കൊവിഡ് കാലത്ത് വരുമാനം കുറഞ്ഞ സംസ്ഥാനങ്ങളെ കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ നിർബന്ധിച്ച് കേന്ദ്ര സർക്കാർ. കുരുക്കിൽ വീഴാത്ത കേരളത്തിന് വായ്പ ലഭ്യതയിൽ കുറവുണ്ടായേക്കും.
വൈദ്യുതി, ഭക്ഷ്യപൊതുവിതരണം,വ്യവസായം,നഗരവികസനം തുടങ്ങിയ മേഖലകളിലാണ് കേന്ദ്രവ്യവസ്ഥകൾ കൊണ്ടുവന്നത്. രാജ്യത്ത് 17 സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന്റെ ഏതെങ്കിലും ഒരു വ്യവസ്ഥ പൂർണ്ണമായി അംഗീകരിച്ചത്. ഇതിൽ വൈദ്യുതി മേഖലയിലെ പരിഷ്ക്കരണങ്ങൾ പൂർണ്ണമായി ഇതുവരെ നടപ്പാക്കാത്തതാണ് കേരളത്തിന് വായ്പ കുറയാൻ കാരണം.
മൊത്തവരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ഒാരോ സംസ്ഥാനത്തിന്റെയും വായ്പാ പരിധി. കൊവിഡ് കാലത്ത് ഇതിൽ രണ്ടുശതമാനം ഉപാധികളോടെ വർദ്ധിപ്പിക്കാൻ കഴിഞ്ഞ മേയിൽ കേന്ദ്രസർക്കാർ ഉത്തരവിറക്കി. അതനുസരിച്ച് ആത്മനിർഭർ പദ്ധതി എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കുന്നത് നിർബന്ധമാക്കുകയും അതിനായി 0.5 ശതമാനം വായ്പാപരിധി കൂട്ടുകയും ചെയ്തു. ബാക്കി നാല് മേഖലകളിൽ കേന്ദ്രവ്യവസ്ഥകൾ നടപ്പാക്കിയാൽ ഒാരോ മേഖലയ്ക്കും 0.25 വീതം ഒരു ശതമാനം കൂട്ടും. നാലുമേഖലകളിലും പൂർണ്ണമായി കേന്ദ്ര ഉപാധികൾക്ക് വഴങ്ങിയാൽ 0.5ശതമാനം കൂടി അധികം അനുവദിക്കും.
വൈദ്യുതി മേഖലയിലെ കുരുക്ക്
കേരളം വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങൾക്ക് വഴങ്ങാത്തത് സ്വകാര്യവൽക്കരണവും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്ന ക്രോസ് സബ്സിഡി സംവിധാനവും ഉപേക്ഷിക്കേണ്ടിവരുമെന്നതിനാലാണ്. കേന്ദ്രവ്യവസ്ഥ നടപ്പാക്കിയാൽ വൈദ്യുതി വകുപ്പിന്റെ നഷ്ടം കുറയ്ക്കുന്നതിന്റെ ബാധ്യത സംസ്ഥാനം ഏറ്റെടുക്കണം. സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശിക പൂർണമായി ഒഴിവാക്കേണ്ടിവരും.
സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾ പുറമെ നിന്ന് വാങ്ങുന്ന വൈദ്യുതി കൊണ്ടുവരാൻ സംസ്ഥാനത്തിന്റെ പ്രസരണലൈനുകൾ ഉപയോഗിക്കും. ഇതിനു പകരം അവരിൽ നിന്ന് തുക ഇൗടാക്കി അത് സബ്സിഡിയായി സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കൾക്ക് നൽകും. ഇതാണ് ക്രോസ് സബ്സിഡി. കേന്ദ്രവ്യവസ്ഥയനുസരിച്ച് ഇത് പിൻവലിക്കേണ്ടിവരും. പകരം സബ്സിഡിക്ക് അർഹരായവർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകണം. ജനങ്ങൾക്ക് വൈദ്യുതി തുക സബിസിഡിയില്ലാതെ പൂർണ്ണമായി അടയ്ക്കേണ്ടി വരും
സംസ്ഥാനത്തിന്റെ വായ്പ പരിധി
ജി.എസ്. ഡി.പി -978064കോടി
നിലവിലെ വായ്പാ പരിധി -29341.92കോടി
പരിഷ്ക്കരിച്ച വായ്പാ പരിധി -41567.72കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |