തിരുവനന്തപുരം: ആശങ്കയ്ക്ക് അല്പം അയവ് വരുത്തി ജില്ലയിലെ ഇന്നലത്തെ കൊവിഡ് കണക്കുകൾ. കഴിഞ്ഞ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലായിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ 1775 ആയി താഴ്ന്നു. ലോക്ക്ഡൗണും അധികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് രോഗികളുടെ എണ്ണം കുറയാൻ കാരണമെന്നാണ് ജില്ലാ ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൂടാതെ ജില്ലയിൽ ഏർപ്പെടുത്തിയ വിപുലമായ വാക്സിനേഷൻ നടപടികളും പരിശോധനകളും രോഗികളുടെ എണ്ണം കുറയുന്നതിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും വിപൂലീകരിക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇന്നലെ 2,315 പേർ രോഗമുക്തരായി. 14.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13,576 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,640 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ആറുപേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 3,413 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,736 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 54,870 ആണ്.
തീവ്രവ്യാപന മേഖലകളിൽ പരിശോധനയും
പ്രതിരോധവും ശക്തമാക്കും: കളക്ടർ
ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാനും പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദ്ദേശം നൽകി. ഈ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിൽ നിൽക്കുന്ന പഞ്ചായത്തുകൾ ഉൾപ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് പഞ്ചായത്തുകളുമായി കൈകോർത്തു പ്രവർത്തിക്കാൻ കളക്ടർ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിലൊരിക്കൽ പഞ്ചായത്ത് അധികൃതരെ ഉൾപ്പെടുത്തി യോഗം വിളിച്ച് പ്രതിരോധ നടപടികൾ അവലോകനം ചെയ്യുകയും വേണം. ജീവനക്കാരുടെ സേവനം ഉറപ്പാക്കാൻ ജില്ലാതലത്തിൽ 15 ടീമുകൾ രൂപീകരിക്കും. കണ്ടെയ്ൻമെന്റ് സോണുകൾ കൃത്യമായി നിർണയിക്കുന്നതിനായി വാർഡ് തലത്തിലുള്ള ഡാറ്റ വിശകലനം സാദ്ധ്യമാക്കണം. രോഗവ്യാപനം കുറയ്കുന്നതിനായി ആവശ്യമുള്ളയിടങ്ങളിലെല്ലാം ഡി.സി.സികളിലേക്കും സി.എഫ്.എൽ.ടി.സികളിലേക്കും രോഗികളെ മാറ്റുന്നത് പ്രോത്സാഹിപ്പിക്കണം. ഇത് വീടുകളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നും കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |