അത്യന്തം ആപത്കരമായ സാമ്പത്തിക പ്രതിസന്ധിയുടെ മുനമ്പിലാണ് ജനങ്ങൾ. കൊവിഡ് മഹാമാരിയുടെ വ്യാപനം മൂലം രാജ്യമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് നട്ടംതിരിയുകയാണ്. ഈ സാഹചര്യത്തിനു വിലകല്പിക്കാതെയാണ് എല്ലാ പരിധികളെയും ലംഘിച്ചുകൊണ്ട് ഇന്ധനവില അമിതമായി വർദ്ധിപ്പിച്ചിരിക്കുന്നത്. മഹാമാരിയും പ്രകൃതി ക്ഷോഭങ്ങളും വിതയ്ക്കുന്ന ദുരന്തങ്ങളുടെ കാർമേഘങ്ങൾകൊണ്ട് മൂടപ്പെട്ടിരിക്കുകയാണ് ജനജീവിതം. കേരളത്തിലെ പെട്രോൾ വില 100 കടന്നു. സാധാരണ പെട്രോളിന് 97.29 രൂപയിലും ഡീസലിന് 92.64 രൂപയിലും എത്തി നിൽക്കുന്നു. മേയ് മൂന്നിന് ശേഷം സംഭവിച്ചത് ഇരുപതാമത്തെ വില വർദ്ധനയാണ്. 50 രൂപയ്ക്ക് പെട്രോളും ഡീസലും ലഭ്യമാക്കുമെന്നാണ് 2014 ൽ അധികാരത്തിൽ വന്ന മോദി സർക്കാർ നൽകിയ വാഗ്ദാനം. 2020 ൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ലോകവ്യാപകമായ ലോക്ക് ഡൗൺ മൂലം അസംസ്കൃത എണ്ണയുടെ വില ബാരലിന് 80 ഡോളറിൽ താഴെയായിരുന്നു. പക്ഷേ അതിന്റെ ഗുണം ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിച്ചില്ലെന്നു മാത്രമല്ല കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് 10 രൂപയും, ഡീസലിന് 13 രൂപയും അഡിഷണൽ എക്സൈസ് നികുതി ചുമത്തുകയും ചെയ്തിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിരുന്നു. പെട്രോളിന് 30.08 ഉം ഡീസലിന് 22.76 ഉം ശതമാനമായി കുറച്ചു. ഇതുമൂലം 509 കോടി രൂപയാണ് വരുമാനത്തിൽ ഒരു വർഷം കുറവുണ്ടായതെന്നാണ് റിപ്പോർട്ട്. ഇതുവരെ 1500 കോടി രൂപ. 2016 ൽ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് പെട്രോളിന് 31.08 ശതമാനവും ഡീസലിന് 24.52 ശതമാനവുമായിരുന്നു നികുതി. പ്രളയം, ഉരുൾപൊട്ടൽ, ഓഖി, നിപ എന്നിവ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവന്ന സന്ദർഭത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതായി ഈ നടപടി. ജി.എസ്.ടി സമ്പ്രദായം പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക പരമാധികാരം നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവിൽ മദ്യത്തിനും, പെട്രോളിനും മാത്രമേ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ളൂ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമെന്നാണ് വില നിർണയ അധികാരം കമ്പോളത്തിന് വിട്ടുകൊടുത്ത വേളയിൽ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനം. എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഈ വാഗ്ദാനം പാലിച്ചില്ലെന്നു മാത്രമല്ല അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോഴെല്ലാം അഡിഷണൽ എക്സൈസ് നികുതി ചുമത്തി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം നിഷേധിക്കുകയായിരുന്നു.
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് പതിനൊന്ന് തവണയാണ് നികുതി വർദ്ധിപ്പിച്ചത്. ഇന്ധനത്തിന് നൽകേണ്ടിവരുന്ന വിലയുടെ 53 ശതമാനവും നികുതികളാണ്. അഡിഷണൽ എക്സൈസ് നികുതിക്കുള്ള പ്രത്യേകത അതിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് നൽകേണ്ടതില്ല എന്നതാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധന രാജ്യത്തെ സമസ്തമേഖലയെയും പ്രതികൂലമായി ബാധിക്കും. വാഹനം ഓടിക്കുന്നവരെ മാത്രമല്ല ചരക്കുഗതാഗതത്തെയും പൊതുഗതാഗതത്തെയും കാർഷികമേഖലയെയും നിർമ്മാണപ്രവർത്തനങ്ങളെയും വൻ പ്രതിസന്ധിയിലാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. പെട്രോളിയം ഉത്പന്നങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത സാങ്കല്പിക ചെലവുകളാണെന്നതാണ് വിമർശനം. മഹാമാരിയുടെ രണ്ടാം വരവിൽ രാജ്യം പകച്ചുനിൽക്കുമ്പോഴും അതിന്റെ ആഴം മനസിലാക്കി അതിനെ നേരിടാനുള്ള നടപടി സ്വീകരിക്കുന്നതിനെക്കാൾ താത്പര്യം കോർപ്പറേറ്റുകൾക്ക് സന്തോഷം പകരുന്നതിലാണെന്ന വിമർശനം കേട്ടില്ലെന്നു ഭാവിക്കാനാവില്ല. പെട്രോളിന്റെ വില നിയന്ത്രണാവകാശം 2010 ൽ ഡോ.മൻമോഹൻ സിംഗ് സർക്കാരും ഡീസലിന്റേത് 2014-ൽ മോദി സർക്കാരുമാണ് കമ്പോളത്തിന് കൈമാറിയത്.
ആസൂത്രണ കമ്മിഷൻ അംഗമായിരുന്ന കിരീത്പരീഖ് അദ്ധ്യക്ഷനായുള്ള കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. എണ്ണവില നിയന്ത്രണ കാര്യത്തിൽ സമഗ്രമായ നയത്തിന് രൂപം നൽകുന്നതിനായി കേന്ദ്ര സർക്കാർ മൂന്നു കമ്മിഷനുകളെ പലപ്പോഴായി നിയമിച്ചിരുന്നു. മുൻ റിസർവ് ബാങ്ക് ഗവർണർ ബി.രംഗരാജൻ ചെയർമാനായ കമ്മിറ്റിയും ആസൂത്രണ കമ്മിഷൻ അംഗമായിരുന്ന വി.കെ.ചതുർവേദി ചെയർമാനായ കമ്മിറ്റിയും സമർപ്പിച്ച ശുപാർശ ഇന്ധന വില നിർണയാധികാരം സർക്കാരിൽ നിന്ന് നീക്കം ചെയ്യുന്നതിന് അനുകൂലമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മൂന്നാമതായി കിരീത്പരീഖ് ചെയർമാനായുള്ള കമ്മിഷനെ നിയോഗിച്ചത്. രാജ്യത്തിന്റെ വിലപിടിപ്പുള്ള പ്രകൃതിവാതകത്തിന്റെ ഉത്പാദനവും വിപണനവും സ്വകാര്യ മേഖലയ്ക്ക് കൈമാറിയിരിക്കുകയാണ്. കൃഷ്ണ- ഗോദാവരി തടാകത്തിൽ നിന്ന് പ്രകൃതിവാതകം ഖനനം ചെയ്യാനും യഥേഷ്ടം വില്പന നടത്താനുമുള്ള അനുമതി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനാണ് നൽകിയിട്ടുള്ളത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന പ്രകൃതി വാതകത്തിന്റെ എൺപതു ശതമാനവും ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ അന്താരാഷ്ട്ര വിപണിയുമായി താരതമ്യപ്പെടുത്തിയാണ് പ്രകൃതിവാതകത്തിന്റെ വിപണനവില നിശ്ചയിക്കുന്നതെന്നാണ് വിശദീകരണം. പ്രകൃതി വാതകത്തിന്റെ ക്രമാതീതമായ വിലവർദ്ധന രാജ്യത്തെ സമസ്തമേഖലയിലും കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
( ലേഖകന്റെ ഫോൺ : 9447247066)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |