ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച തുടർ ബഡ്ജറ്റിന്റെ ഒരു സവിശേഷത ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മുന്നേറ്റങ്ങളെ നാടിന്റെ ഉയർച്ചയ്ക്കായി ഉപയോഗിക്കാനുള്ള ശ്രമങ്ങളാണ്. മഹാമാരിക്കാലത്ത് ആരോഗ്യരംഗങ്ങളിൽ നടത്തുന്ന ധനവിന്യാസങ്ങളെ വികസനത്തിനായുള്ള നിക്ഷേപമായി കാണുന്ന ബഡ്ജറ്റ്, സാംക്രമിക രോഗങ്ങളുടെ നിയന്ത്രണത്തിനും, നിവാരണത്തിനുമായി വിവിധ വിജ്ഞാന ശാഖകളുടെ സംയോജിത വൈദഗ്ദ്ധ്യം പകർന്നു നൽകുന്ന മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു. അമേരിക്കയിലെ 'രോഗനിയന്ത്രണ കേന്ദ്ര"മാണ് മാതൃക. ഈ കേന്ദ്രം അമേരിക്കയിലെ പൊതുജനാരോഗ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, പകർച്ച വ്യാധികളടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിലും വലിയ സംഭാവനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്.
ബഡ്ജറ്റ്, ആധുനിക സങ്കേതങ്ങളുടെ സന്നിവേശം ഗുണം ചെയ്യുമെന്ന് കാണുന്ന മറ്റൊരു രംഗമാണ് കൃഷി. നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവമനുസരിച്ചുള്ള കൃഷി, പരിപാലനം, വിളവെടുപ്പ്, സംഭരണശാലകളുടെ ഉപയോഗം, കോൾഡ് സ്റ്റോറേജുകളുടെ ശൃംഖല , മാർക്കറ്റിംഗ് എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം ക്ലൗഡ് കമ്പ്യൂട്ടിംഗ്്, ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആധുനികവത്കരിക്കും. ഇതിനോടൊപ്പം പരിഗണിക്കാവുന്നതാണ് ഇസ്രായൽ പരീക്ഷിച്ചു വിജയിച്ച, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്ന സങ്കേതത്തിലൂന്നിയുള്ള, 'കൃത്യതയാർന്ന കൃഷി " (Precision farming) സമ്പ്രദായവും. ഇത്തരം ഉദ്യമങ്ങൾക്ക് ഇണങ്ങുന്ന കണ്ണിയാണ് കൃഷിഭവനുകൾ സ്മാർട്ടാക്കുമെന്ന നിർദ്ദേശം. തീരദേശ പരിരക്ഷണത്തിനായി എൻജിനിയറിംഗ് രംഗത്തെ പുത്തൻ കണ്ടുപിടിത്തങ്ങൾ വിനിയോഗിക്കാനുള്ള പദ്ധതിയും ബഡ്ജറ്റിലുണ്ട്. റോളിംഗ് ബാരിയർ സിസ്റ്റം, ലയറുകളുള്ള ഡയഫ്രം മതിലുകൾ, ജിയോ കണ്ടെയ്നറുകൾ തുടങ്ങിയവയുടെ സംയോജനം വഴി തീരം കാക്കാനാണ് ശ്രമം. കഠിനമായ ആഘാത ഊർജങ്ങളെ ലഘുവായ മറ്റ് ഊർജങ്ങളാക്കി മാറ്റി തിരകളുടെ തീവ്രത ചെറുക്കുകയെന്ന തത്വത്തിലധിഷ്ഠിതമാണ് ഈ സങ്കേതങ്ങൾ എന്നുള്ളതുകൊണ്ട് തന്നെ ബഡ്ജറ്റ് നിർദ്ദേശം തീരങ്ങൾക്ക് കൂടുതൽ ശക്തമായ കവചം പണിയാൻ സഹായകരമാകും. കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളുടെ വൈദഗ്ദ്ധ്യം വിനിയോഗിക്കുന്നത് തീരസംരക്ഷണത്തിന് കരുത്തേകും. ഇത്തരം ജനുസിൽപ്പെട്ട മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനമാണ് പരിസ്ഥിതിസൗഹൃദ ഗതാഗതത്തിനായി, പൈലറ്റ് അടിസ്ഥാനത്തിൽ, ഹൈഡ്രജൻ ഇന്ധനത്തിൽ പത്ത് പുതിയ ബസുകൾ നിരത്തിലിറക്കുമെന്നത്. നാളെയുടെ ഇന്ധനമെന്ന് കരുതപ്പെടുന്ന ഹൈഡ്രജൻ വാതകത്തിലേക്കുള്ള ചുവടുവയ്പ് ശരിയായ ദിശയിലുള്ളതാണ്. പ്രപഞ്ചത്തിൽ ഏറ്റവും സമൃദ്ധമായ മൂലകമാണ് ഹൈഡ്രജൻ. അതൊരു ഊർജസ്രോതസായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് രണ്ട് നൂറ്റാണ്ടിലേറെ ചരിത്രവുമുണ്ട് . എന്നാൽ ഇന്ധനമെന്ന നിലയിൽ അതിന്റെ പ്രയോഗം അടുത്തകാലംവരെ കാര്യമായി ഉയർന്നിരുന്നില്ല . ഇതിന്റെ പ്രധാന കാരണങ്ങൾ രണ്ടാണ്. ഒന്ന്, പെട്രോൾ പോലുള്ള ഫോസിൽ ഇന്ധനങ്ങളുടെ ചെലവ്, ഏറെനാൾ, താഴ്ന്നു നിന്നുവെന്നതാണ്. രണ്ട്, ഹൈഡ്രജൻ എന്ന മൂലകത്തിന്റെ അസ്ഥിത്വവുമായി ബന്ധപ്പെട്ട പ്രത്യേകതയാണ്. അത് സ്വതന്ത്രമായി നിൽക്കുന്നതല്ല; വൈദ്യുതപ്രവാഹത്തിലൂടെ ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയ (Electrolysis) ഇവിടെ പ്രയോഗിക്കേണ്ടി വരുന്നു. ഇങ്ങനെ പരോക്ഷ രീതിയിലൂടെ ലഭ്യമാകുന്നതാകയാൽ ചെലവേറുന്നു. താരതമ്യേന വിലക്കുറവുള്ള ഫോസിൽ ഇന്ധനങ്ങൾ ലഭ്യമായിരുന്ന അവസരത്തിൽ ഹൈഡ്രജൻ ഇന്ധനത്തിന്റെ പ്രഭ മങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ പിന്നീടങ്ങോട്ട് കാര്യങ്ങൾ മാറിമറിഞ്ഞു. ഫോസിൽ ഇന്ധനങ്ങളുടെ വില കുതിച്ചുയർന്നു; അവ മലിനീകരണത്തിന്റെ സ്രോതസ് കൂടിയാണെന്ന തിരിച്ചറിവിന് കനംവച്ചു; ഗവേഷണ പരീക്ഷണങ്ങളിലൂടെ ഹൈഡ്രജന്റെ ഉത്പാദനച്ചെലവ് ക്രമേണ കുറഞ്ഞും വന്നു. വിഘടനത്തിലൂടെ ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നതിനുള്ള ഊർജത്തിനായി ആദ്യകാലങ്ങളിൽ ആശ്രയിച്ചിരുന്നത് ഫോസിൽ ഇന്ധനങ്ങളെ ആയിരുന്നു. അതുകൊണ്ടുതന്നെ ഉത്പാദനച്ചെലവ് കാര്യമായി താഴ്ത്താൻ കഴിയാതെ പോയി; മലിനീകരണ പ്രശ്നത്തിൽ നിന്ന് ഹൈഡ്രജന് കാര്യമായി മുക്തിനേടാനുമായില്ല. മുകളിൽ പറഞ്ഞ പ്രക്രിയയിലൂടെ നിർമ്മിച്ചെടുക്കുന്ന ഇന്ധനത്തെ ധൂസര ( (Grey ) ഹൈഡ്രജൻ എന്നു വിളിച്ചു. എന്നാലിപ്പോൾ പുനർനിർമ്മിക്കാവുന്ന (Renewable) ഇന്ധന സ്രോതസുകളായ കാറ്റ് ,സൂര്യപ്രകാശം തുടങ്ങിയവയിലൂടെ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഹൈഡ്രജൻ ഉത്പാദിപ്പിക്കാവുന്ന സ്ഥിതി വന്നെത്തിയിരിക്കുന്നു. വൃത്തിയുള്ള ഈ ഇന്ധനത്തിന് ഹരിത (Green) കാർബൺ എന്ന പേരും ലഭിച്ചു. ഒരു കിലോ ഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിന് നേരത്തേ അഞ്ച് മുതൽ ആറ് വരെ ഡോളർ ചെലവാകുമായിരുന്നെങ്കിൽ ഇപ്പോൾ രണ്ടു ഡോളർ മതിയെന്നാണ് അറിയുന്നത്. ഗതാഗതത്തിനു പുറമേ വ്യവസായിക ആവശ്യങ്ങൾക്കും ഹൈഡ്രജൻ ഇന്ധനം വിനിയോഗിക്കപ്പെടുന്നു.
ഹരിത ഹൈഡ്രജൻ നിർമ്മാണത്തിന് അനുയോജ്യമായൊരു ഇടമാണ് നമ്മുടെ സംസ്ഥാനം. സൂര്യപ്രകാശത്തിന്റെ ലഭ്യതയിൽ സമ്പന്നമാണ് കേരളം. സോളാർ വൈദ്യുതി നിർമാണത്തിൽ ഏറെ മുന്നോട്ടു പോയിട്ടുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL), ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പത്ത് ഹൈഡ്രജൻ ബസ് പദ്ധതിയിലെ പങ്കാളിയാകുന്നത് ഒരു സൂചകമാകുന്നു. സോളാർ ഉൾപ്പെടെയുള്ള വഴികളിലൂടെ ലോകത്തെ ഹൈഡ്രജൻ ഹബ്ബായി മാറാനും , ഈ ഇന്ധനം കയറ്റുമതി ചെയ്യുന്ന സംസ്ഥാനമാകാനും കേരളത്തിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിന് ഉതകുംവിധമുള്ള തുടർനിർദ്ദേശങ്ങൾ വരുംവർഷങ്ങളിലെ ബഡ്ജറ്റുകളിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |