കോഴഞ്ചേരി : ഫേസ് ബുക്കിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് പണംതട്ടുന്ന സംഭവം ജില്ലയിലും വ്യാപകമാകുന്നു. പണം നഷ്ടപ്പെട്ട പലരും വിവരം പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്ന് മൗനത്തിലാണ്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ അനവധി പരാതികളാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചത്. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ഡി.വൈ.എസ്.പി. ആർ. ജോസിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് നിരവധി പേർക്ക് സന്ദേശം ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ , ഇലന്തൂർ പഞ്ചായത്ത് മുൻ അംഗം വിനോദ്.ജി.നായർ തുടങ്ങിയവരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടു. സന്ദേശം വായിച്ചതിന് ശേഷം സംശയം തോന്നി തിരിച്ചുവിളിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്. ഇത്തരമൊരു സന്ദേശം അയച്ചിട്ടില്ലെന്ന് തിരികെ വിളിച്ചു പറയുമ്പോഴോ മറുപടി പോസ്റ്റ് ഇടുമ്പോഴോ ആണ് തട്ടിപ്പ് പുറംലോകം അറിയുന്നതും.
ഫേസ്ബുക്കിൽ നിലവിലുള്ള പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ചു തന്നെയാണ് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്. ഫ്രണ്ട് ആയാൽ ഉടൻ ചികിത്സാ സഹായം ആവശ്യപ്പെട്ട് മെസഞ്ചറിൽ സന്ദേശമയയ്ക്കുന്നതാണ് തട്ടിപ്പിന്റെ രീതി. വിവിധ ആളുകളുടെ ഫേസ് ബുക്കിൽ നിന്ന് ഇത്തരം അക്കൗണ്ട് വ്യാജമായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, അദ്ധ്യാപകർ എന്നിവർക്കാണ് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം കുടുതലായും എത്തുന്നത്.
വിദേശത്തുള്ളവരും ഇത്തരം തട്ടിപ്പിന് ഇരയാകുന്നു. തട്ടിപ്പുകൾ ദിവസവും ആവർത്തിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് സൈബർ വിഭാഗം അധികൃതരും നൽകുന്ന നിർദ്ദേശം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |