യുവാവിനെതിരെ എക്സൈസ് കേസ്
ചാത്തന്നൂർ: കുടിവെള്ള വിതരണത്തിന്റെ മറവിൽ ചാരായ വിൽപ്പന നടത്തിവന്ന യുവാവിനെതിരെ എക്സൈസ് കേസെടുത്തു. അമ്മാച്ചൻമുക്ക് റസിയ മൻസിലിൽ റാസിക്കെതിരെയാണ് (35) കേസ്. ഇയാളുടെ വീട്ടിൽ നിന്ന് 20 ലിറ്റർ ചാരായവും 260 ലിറ്റർ കോടയും വാറ്രുപകരണങ്ങളും ചാത്തന്നൂർ എക്സൈസ് സംഘം കണ്ടെടുത്തു.
കൂട്ടിക്കട ആക്കോലിൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കുടിവെള്ള വിതരണത്തിന്റെ മറവിൽ നടക്കുന്ന ചാരായക്കച്ചവടത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ള കമ്പനിയുടെ വിതരണക്കാരനായ റാസിയുടെ വീട്ടിൽ എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. 20 ലിറ്ററിന്റെ കാനുകളിലും ഒരു ലിറ്ററിന്റെ കുപ്പികളിലും ചാരായം നിറച്ച് കുടിവെള്ളത്തോടൊപ്പം എത്തിച്ചായിരുന്നു കച്ചവടം.
കുടിവെള്ള കാനിൽ നിറച്ച 20 ലിറ്റർ ചാരായത്തിന് 30,000 രൂപയും ഒരു ലിറ്ററിന്റെ കുപ്പിക്ക് 2,500 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്. പള്ളിമുക്ക്, ഇരവിപുരം, തട്ടാമല, ചാത്തന്നൂർ, പാരിപ്പള്ളി, കണ്ണനല്ലൂർ എന്നിവിടങ്ങളിൽ പ്രതി നിരന്തരം ചാരായ വിൽപ്പന നടത്തി വരികയായിരുന്നു.പ്രിവന്റീവ് ഓഫീസർമാരായ എസ്. നിഷാദ്, ആർ.ജി. വിനോദ്, പ്രശാന്ത് പി. മാത്യൂസ്, സി.ഇ.ഒമാരായ എം.ആർ. അനീഷ്, രാഹുൽ ആർ. രാജ്, ടി.ആർ. ജ്യോതി, ഒ.എസ്. വിഷ്ണു, ബിനോജ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |