കോഴിക്കോട്: പത്ത് വർഷം പ്രണയിനിയായ അയൽക്കാരിയെ തന്റെ മുറിയിൽ ഒളിപ്പിച്ച കാമുകനെക്കുറിച്ചാണ് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച. സംഭവം വിശ്വസിക്കാൻ തന്നെ പ്രയാസമാണെന്നും, വീട്ടിലുള്ളവരും അയൽക്കാരും പോലും അറിയാതെ എങ്ങനെയാണ് ഒരു പെൺകുട്ടിയെ മുറിയിൽ ഒളിപ്പിക്കുക എന്നുമാണ് ഏവരും ചോദിക്കുന്നത്.
എന്നാൽ കേരളത്തിൽ ആദ്യമായല്ല ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. സുഹൃത്തിന്റെ ഭാര്യയായ കാമുകിയെ ഒരാൾ നാല് വർഷമാണ് മുറിയിൽ അടച്ചിട്ടത്. 2013ലാണ് യുവതി കുട്ടികളെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയത്. ഇയാൾക്കും ഭാര്യയും കുട്ടിയുമുണ്ട്. ഭാര്യയുമായി കുറച്ചുകാലമായി അകന്ന് താമസിക്കുകയായിരുന്നു.
ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് യുവാവ് പൊലീസിൽ പരാതി നൽകി. കുറേ അന്വേഷിച്ചെങ്കിലും യുവതിയേയും കാമുകനെയും കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ 'അൺ ട്രേസ്ഡ് വുമൺ മിസിംഗ്' എന്ന വിഭാഗത്തിൽപ്പെടുത്തി കേസന്വേഷണം അവസാനിപ്പിച്ചു.
സംസ്ഥാനത്തെ പെൺകുട്ടികളെ കാണാതാവുന്നത് പതിവാകുന്നുവെന്ന വാർത്ത വന്നതോടെ 2017ൽ വീണ്ടും യുവതിയെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചു. ഫോൺ നമ്പരുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കമിതാക്കൾ ഉള്ള സ്ഥലം കണ്ടെത്തി.
നിലമ്പൂരിനടത്തുള്ള എടക്കരയിൽ യുവാവ് പണിയെടുക്കുന്ന മരക്കടയിലെത്തി പൊലീസ് ഇയാളെ പിടികൂടി. തുടർന്ന് വണ്ടിയിൽ കയറ്റി ഇയാൾ താമസിക്കുന്ന വാടക വീട്ടിലേക്ക് കൊണ്ടുപോയി.ഈ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ആരോ വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാരി ആ വീട്ടിൽ ആളില്ലെന്നും, വൈകിട്ടേ തിരിച്ചുവരികയുള്ളൂവെന്നും പൊലീസിനോട് പറഞ്ഞു.
പൊലീസ് യുവാവിനെ വണ്ടിയിൽ നിന്നിറക്കി കൊണ്ടുവന്നു. വീടിന്റെ വാതിൽ തുറന്നു.വീടിനകത്തെ ഒരു മുറി അടഞ്ഞുകിടക്കുകയാണ്. വാതിൽ തുറക്ക് മാറാട് നിന്ന് സാറന്മാർ വന്നിട്ടുണ്ടെന്ന് യുവാവ് പറഞ്ഞതും, യുവതി വാതിൽ തുറന്നു. യുവതിയെ കണ്ട് അയൽക്കാരും നാട്ടുകാരുമൊക്കെ ഞെട്ടി.
നാല് വർഷം ആരുമറിയാതെയാണ് ഇയാൾ കാമുകിയെ മുറിയിൽ താമസിപ്പിച്ചത്. രാവിലെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യും. വസ്ത്രങ്ങൾ അകത്തുനിന്ന് അലക്കി ടെറസിലോ വീടിനകത്തോ ഉണക്കാനിടും. ചില ദിവസങ്ങളിൽ ജോലി കഴിഞ്ഞ് സമീപത്തെ പൂക്കടയിൽനിന്ന് മുല്ലപ്പൂവും വാങ്ങിയാണ് യുവാവ് പോവാറുള്ളത്. ഒറ്റയ്ക്ക് താമസിക്കുന്നയാൾക്ക് എന്തിനാണ് മുല്ലപ്പൂവെന്നു ചോദിച്ച് കൂട്ടുകാർ കളിയാക്കാറുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |