തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ഒരു വർഷമായിട്ടും വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകാൻ സർക്കാർ പ്രഖ്യാപിച്ച 'വിദ്യാശ്രീ' പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. പഠനം മുഴുവൻ ഡിജിറ്റലായി പുരോഗമിക്കുമ്പോഴും ലാപ്ടോപ്പിനായി അപേക്ഷിച്ച 64,000 പേരിൽ അഞ്ച് ശതമാനം പേർക്ക് പോലും അത് ലഭിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ജൂലായിലാണ് ഓൺലൈൻ ക്ലാസുകൾ അനായാസമാക്കാൻ കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് പലിശരഹിത വ്യവസ്ഥയിൽ ലാപ്ടോപ്പ് നൽകുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. കെ.എസ്.എഫ്.ഇയുമായി ചേർന്നായിരുന്നു അത്. ഈ വർഷം ഫെബ്രുവരിയിൽ പദ്ധതിയുടെ ഉദ്ഘാടന ദിവസം 200 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകി. പിന്നീട് കാര്യമായ വിതരണമൊന്നും നടന്നില്ല. 54,450 ലാപ്‌ടോപ്പുകൾക്ക് പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും 2150 കൊക്കോണിക്‌സ് ലാപ്ടോപ്പ്, 2300 എയ്സർ ലാപ്ടോപ്പ് എന്നിങ്ങനെയായി അയ്യായിരത്തിൽ താഴെ ലാപ്ടോപ്പുകൾ മാത്രമാണ് വിതരണത്തിനായി കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിലുള്ളത്. കൊവിഡ് വ്യാപനവും ലോക്ക്ഡൗണുമാണ് വിതരണം വൈകിപ്പിച്ചതെന്നാണ് അധികൃതരുടെ വാദം. വിദേശത്തുനിന്ന് നിർമാണ വസ്തുക്കൾ എത്താനും ലോക്ക്ഡൗൺ തടസമായി. അടുത്തമാസത്തോടെ വിതരണം വേഗത്തിലാക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ ഭാഷ്യം.
പദ്ധതി ഇങ്ങനെ
കുടുംബശ്രീ വഴി പ്രതിമാസം 500 രൂപ വീതം 30 മാസം അടവ് വരുന്ന കെ.എസ്.എഫ്.ഇ സമ്പാദ്യ പദ്ധതിയിൽ ചേരുന്നവർക്കായാണ് പദ്ധതി. ആദ്യ മൂന്ന് മാസം മുടക്കമില്ലാതെ പണം അടച്ചാൽ ലാപ്ടോപ്പ് വാങ്ങാനുള്ള പണം കെ.എസ്.എഫ്.ഇ നൽകും. അടവ് മുടക്കാത്തവർക്ക് 1500 രൂപ കെ.എസ്.എഫ്.ഇ സബ്സിഡിയും നൽകും. പദ്ധതി പ്രഖ്യാപിച്ച് മൂന്ന് മാസത്തിനകം രണ്ട് ലക്ഷം ലാപ്ടോപ്പുകൾ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ രണ്ടാം അദ്ധ്യയന വർഷമായിട്ടും ലാപ്ടോപ്പിനായി കാത്തിരിക്കേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |