മുംബയ്: കഞ്ചാവ് ഉപയോഗിച്ച് ഉണ്ടാക്കിയ കേക്ക് വില്പന നടത്തിയതിന് മുംബയ് മലാഡിൽ ഒരു സ്ത്രീ അടക്കം മൂന്ന് പേരെ ഡ്രഗ്സ് ആൻഡ് നർക്കോട്ടിക്ക് സെൽ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 830 ഗ്രാം കഞ്ചാവ് പൊടിയും 60 ഗ്രാം കഞ്ചാവും പിടികൂടി. മലാഡ് ഈസ്റ്റിലെ ബേക്കറിയിൽ നിന്നും കഞ്ചാവ് ഉപയോഗിച്ച് അലങ്കരിച്ച 10 കേക്കുകൾ പിടികൂടിയതായി നാർക്കോട്ടിക്സ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ദമ്പതികളായ ബേക്കറി ഉടമകളെ അറസ്റ്റ് ചെയ്ത പൊലീസിന് ഇവരിൽ നിന്നും മുംബയിൽ വ്യാപകമായി കഞ്ചാവ് വിതരണം ചെയുന്ന ജഗത് ചൗരസ്യയെകുറിച്ച് വിവരം ലഭിക്കുകയായിരുന്നു. ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളിൽ നിന്ന് 125 ഗ്രാം കഞ്ചാവും പിടികൂടി.
കേക്കുകളിൽ കഞ്ചാവ് കലർത്തി ഉപയോഗിക്കുന്നത് ഇപ്പോൾ രാജ്യത്തെ യുവാക്കളുടെ ഇടയിൽ വ്യാപകമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയുന്നത്. കഞ്ചാവ് ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്നത് അത് വലിക്കുന്നതിനേക്കാൾ ദോഷകരമാണെന്നും യുവാക്കൾ ഇത്തരം പ്രവണതകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |