കോഴിക്കോട്: പട്ടയഭൂമിയിൽ നിന്ന് മരംമുറിക്കുന്നതിനുളള സർക്കാർ ഉത്തരവ് മറയാക്കി മുറിച്ച് കടത്തിയ മുഴുവൻ തടിയും കണ്ടെത്തി സർക്കാരിലേക്ക് മുതൽക്കൂട്ടുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. മരംമുറി അന്വേഷിക്കുന്ന സംഘത്തോടൊപ്പം ആരോപണ വിധേയരുളളത് അന്വേഷണത്തെ ദുർബലമാക്കില്ല. ഇവർക്കെതിരെ ഇടക്കാല റിപ്പോട്ടുകൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും വനംമന്ത്രി അറിയിച്ചു.
ഇനിയൊരു ഉത്തരവിറങ്ങുമ്പോൾ സംരക്ഷിത മരങ്ങൾക്ക് (രാജകീയ മരങ്ങൾ) പൂർണമായും രക്ഷ ഉറപ്പാക്കിയാകും ഉത്തരവിറക്കുകയെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ റവന്യൂ മന്ത്രിയുമായി കൂടിയാലോചനയുണ്ടാകും. നിലവിൽ നടക്കുന്ന ഉന്നതതല അന്വേഷണം വേഗം പൂർത്തിയാക്കും.
'മൂന്ന് കാര്യങ്ങളാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കർഷകരെ സംരക്ഷിക്കണം, തെറ്റായ നടപടിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം, സംരക്ഷിത മരങ്ങളുടെ സംരക്ഷണം പൂർണമായും ഉറപ്പാക്കണം' വനംമന്ത്രി പറഞ്ഞു.
പ്രാദേശിക തലത്തിലെ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിനെ വച്ച് തീരുമാനമെടുക്കാനാകില്ലെന്നും അതുകൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വീണ്ടും അന്വേഷണം നടത്തുന്നതെന്നും എ.കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |