രാമലക്ഷ്മണന്മാരെ നേരിടാൻ എട്ടുരാക്ഷസവീരന്മാരെ അയച്ച രാവണൻ അജ്ഞതകൊണ്ട് താൻ ലക്ഷ്യം നേടിയെന്ന് തെറ്റിദ്ധരിച്ചു. കാമശരപീഡിതനായ രാവണൻ മനസിലുണർന്ന ആഗ്രഹത്തോടെ അന്തപ്പുരത്തിലേക്ക് പോയി. ദുഷ്ടരാക്ഷസികളുടെ നടുവിൽ ദുഃഖഭാരത്തോടെ ഇരിക്കുകയാണ് സീതാദേവി. കൊടുങ്കാറ്റിൽപെട്ട് സമുദ്രതീരത്തിൽ മുങ്ങിത്താഴാൻ പോകുന്ന തോണിയുടെ അവസ്ഥയിലാണ് ദേവി. സദാ കണ്ണുനീർ വാർത്തുകൊണ്ടിരിക്കുന്ന വൈദേഹിയെ രാവണൻ താത്പര്യത്തോടെ വീക്ഷിച്ചു. അമരാവതിക്ക് തുല്യമായ തന്റെ അരമനയെ അഭിമാനത്തോടെ സീതയ്ക്ക് കാട്ടിക്കൊടുത്തു. ഐശ്വര്യവും പ്രൗഢിയും നിറഞ്ഞ അരമന.
മണിമേടകളും മാളികകളും നാലുപാടും കാണാം. അവയിലെല്ലാം ആയിരക്കണക്കിന് സ്ത്രീകൾ വസിക്കുന്നു. വജ്രവൈഡൂര്യരത്നങ്ങൾ പതിച്ചതാണ് മണിമേടകൾ. തൂണുകളാകട്ടെ സ്വർണം, വെള്ളി, സ്ഫടികം എന്നിവയാൽ നിർമ്മിച്ചത്. സദാ മുഴങ്ങുന്ന പെരുമ്പറനാദം. മണിമാളികകളുടെ തോരണങ്ങൾ സ്വർണംകൊണ്ടായിരുന്നു.. ദുഃഖിതയായി കണ്ണുനീർ വാർക്കുന്ന സീതയെ തന്റെ പ്രതാപം കാട്ടിക്കൊടുക്കുവാനായി രാവണൻ കനകക്കോവണി കയറ്റി മുകളിലേക്ക് കൊണ്ടുപോയി. മനോഹരമായ ജാലകങ്ങളും വാതിലുകളും. വെണ്മയാർന്ന പ്രസാദങ്ങൾ. നാനാവർണസുരഭിലമായ പൂന്തോട്ടങ്ങൾ. താമരകൾ പൂത്തുനിൽക്കുന്ന തടാകങ്ങൾ, ഇങ്ങനെ തന്റെ പ്രൗഢിയും ആഡംബരവും ഓരോന്നോരോന്നായി രാക്ഷസരാജാവ് കാണിച്ചുകൊടുത്തു. ഇതിനിടയിൽ സീതാചിത്തം ഇളക്കുന്നതിനായുള്ള പ്രലോഭനങ്ങളും ചൊരിഞ്ഞു. ഒരുഭാവഭേദവുമില്ലാതെ ദേവി അതെല്ലാം കേട്ടുനിന്നു. രാവണന്റെ വീരസ്യം പറച്ചിൽ അസഹ്യമായിരുന്നു.
സീതേ, രാക്ഷസന്മാർ മൊത്തം മുപ്പത്തിരണ്ടുകോടിയുണ്ട്. അവരുടെ ചക്രവർത്തിയായി ഞാൻ മാത്രം... മനക്കരുത്തും കായബലവും ഒത്തുചേർന്നവരാണ് രാക്ഷസന്മാർ. വൃദ്ധരും കുട്ടികളുമൊഴികെയുള്ള സകല പ്രജകളും എന്റെ വാക്കിലും വരുതിയിലുമാണ്. എന്റെ വംശവും സാമ്രാജ്യവും ഇനി നിനക്ക് അവകാശപ്പെട്ടത്. എന്റെ പ്രാണനേക്കാൾ ഞാൻ ദേവിയെ സ്നേഹിക്കുന്നു. സുന്ദരിമാരായ അനേകം പേർ എന്റെ പത്നിമാരായി ഇവിടെയുണ്ട്. അവരുടെയെല്ലാം നായികയും അധീശ്വരിയുമായി ഞാൻ നിന്നെ അവരോധിക്കാം. എന്റെ വാക്കുകളും ഉപദേശങ്ങളും നിന്റെ ശ്രേയസിന് കാരണമാകും. സാഗരമദ്ധ്യത്തിൽ നൂറുയോജന വിസ്താരത്തിലാണ് പ്രകൃതി സുന്ദരമായ ലങ്കാപുരി. ദേവേന്ദ്രന്റെ നേതൃത്വത്തിൽ ദേവാസുരന്മാരെല്ലാം ഒന്നിച്ചുവന്നാലും ഈ രാജ്യത്തെ ആക്രമിക്കാനാകില്ല.ദേവന്മാരിലോ ഗന്ധർവ്വന്മാരിലോ യക്ഷന്മാരിലോ എന്നെ എതിർക്കാൻ പോന്ന ഒരുജീവിയുമില്ല. രാമനെപ്പറ്റി ഒരുനിമിഷം ചിന്തിച്ചുനോക്കൂ. രാജ്യം നഷ്ടപ്പെട്ട് ആരോരുമില്ലാതെ താപസനായി കാട്ടിൽ കഴിയുന്ന കേവലം ഒരു മനുഷ്യൻ. അവൻ വിചാരിച്ചാൽ ഒന്നും നടക്കില്ല. എല്ലാംകൊണ്ടും നിനക്ക് അനുയോജ്യനായ ഭർത്താവാണ് ഞാൻ. യൗവനവും ഐശ്വര്യവും ക്ഷണികമാണ്. അതിനാൽ എന്റെ അധീനതയിൽ കഴിയൂ. നിനക്കിനി രാമനെ കാണാൻ കഴിയില്ല. അങ്ങനെയൊരു പ്രതീക്ഷയും വേണ്ട. രാമനെത്ര ആഗ്രഹിച്ചാലും ലങ്കയിലോട്ട് എത്താൻ സാധിക്കില്ല. അന്തരീക്ഷത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ ആർക്കെങ്കിലും ബന്ധിക്കാനാകുമോ? ആളിപ്പടരുന്ന അഗ്നിയെ കൈയിലൊതുക്കുവാൻ കഴിയുമോ? അതുപോലെ രാമന് ഇങ്ങോട്ടെത്താൻ കഴിയില്ല. എന്റെ അധീനതയിലുള്ള ഒരളെ രക്ഷിക്കാൻ കെല്പുള്ള ആരും ഈ മൂന്ന് ലോകങ്ങളിലും കാണില്ല. ഈ ലങ്കാപുരിയിവെ മഹാറാണിയായി വാണരുളുക.
അസുരന്മാരും ദേവന്മാരും ഇനിമുതൽ നിന്റെ പരിചാരകരായിരിക്കും. ഇനി ചക്രവർത്തിനിയായി അഭിഷേകം ചെയ്താലും നിന്റെ ദുരിതങ്ങളെല്ലാം വനവാസത്തോടെ തീർന്നുകഴിഞ്ഞു, ഇനി സന്തോഷത്തിന്റെയും സുഖത്തിന്റെയും കാലമാണ്.. ഇതുവരെയുള്ള പുണ്യകർമ്മങ്ങളുടെ ഫലം അനുഭവിക്കാനുള്ള സമയം ആഗതമായിരിക്കുന്നു. അല്ലയോ സീതേ എന്റെ പക്കലുള്ള പുഷ്പകവിമാനം ആദിത്യനെപ്പോലെ തേജസാർന്നതാണ്. എന്റെ ശക്തിവിശേഷത്താൽ സഹോദരനായ കുബേരനിൽ നിന്ന് നേടിയതാണത്.
വലിപ്പമുള്ളതും സുന്ദരവുമായ ആ വിമാനത്തിലേറി നമുക്ക് സകല ലോകങ്ങളിലും സഞ്ചരിക്കാം, അനാവശ്യചിന്തകളുടെ ചൂടേറ്റ് താമരത്താര് പോലുള്ള ആ മുഖം വാടരുത്. രാവണന്റെ അഹന്തയും അതിമോഹവും കലർന്ന വാക്കുകൾകേട്ടപ്പോൾ ദുഃഖമടക്കാനാവാതെ സീത ഉത്തരീയത്തിന്റെ തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു, തന്റെ വാക്കുകളിൽ സീതയുടെ അനിഷ്ടമെല്ലാം മാറിയെന്ന് തെറ്റിദ്ധരിച്ച രാവണൻ പിന്നെയും പാപവാക്കുകൾ ചൊരിഞ്ഞു: അല്ലയോ സീതേ ധർമ്മക്ഷയമുണ്ടാകുമെന്ന് കരുതരുത്. ഇത് വിധിയാണ്. എന്റെ ആഴമേറിയ സ്നേഹത്തെ അറിഞ്ഞാലും. എന്റെ ശിരസ് ദേവിയുടെ പാദങ്ങളിൽ സ്പർശിച്ചുകൊണ്ട് ഞാൻ പ്രാർത്ഥിക്കുകയാണ്. എന്നിൽ പ്രസാദിച്ചാലും. എന്നെ അനുഗ്രഹിച്ചാലും. ഞാൻ കേവലമൊരു ദാസനാണ്. എന്റെ ആത്മാർത്ഥമായ സ്നേഹച്ചൂട് അറിഞ്ഞാലും..ഇന്നോളം ഒരു സ്ത്രീയുടെ മുന്നിലും ഞാൻ തല കുനിച്ചിട്ടില്ല. ഇത്തരം അഭ്യർത്ഥന നടത്തിയിട്ടുമില്ല. സീതാദേവി തന്രെ അധീനതയിലായിക്കഴിഞ്ഞുവെന്ന് ഭാവിച്ചാണ് രാവണന്റെ ഈ ജല്പനങ്ങൾ.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |