സിനിമയിൽ വരും മുൻപ് സത്യൻ സാറിന് പൊലീസ് ഡിപ്പാർട്ട്മെന്റിലായിരുന്നു ജോലി. സിനിമയിൽ അദ്ദേഹം അഭിനയിക്കാൻ വരുന്ന സമയത്ത് അദ്ദേഹത്തിന്റെ കൈയിൽ നിന്ന് തല്ല് വാങ്ങിയിട്ടില്ലാത്ത ലൈറ്റ് ബോയ്സൊക്കെ കുറവായിരുന്നു. ഉദയാ സ്റ്റുഡിയോയിലും മറ്റും. ആ പേടി സത്യൻ സാറിനോട് അവർക്കെന്നുമുണ്ടായിരുന്നു. സത്യൻ സാർ സെറ്റിൽ വരുമ്പോഴേ അവരെല്ലാം കിടുകിടാ വിറയ്ക്കുമായിരുന്നു.
എന്റെ ആദ്യ മലയാള സിനിമ ഇണപ്രാവുകൾ സത്യൻ സാറിനും നസീർ സാറിനുമൊപ്പമായിരുന്നു. സ്റ്റുഡിയോയിലേക്ക് അഭിനയിക്കാൻ ചെന്ന ആദ്യ ദിവസം തന്നെ എല്ലാവരും സത്യൻ സാറിനെപ്പറ്റി പേടിയോടെ സംസാരിക്കുന്നത് കേട്ടു. എല്ലാവരും എന്തിനാണ് അദ്ദേഹത്തെ ഇത്രയ്ക്ക് പേടിക്കുന്നതെന്ന സംശയമായിരുന്നു എനിക്ക്.
ആദ്യ ദിവസം ആദ്യ ഷോട്ട് എനിക്ക് നസീർ സാറിനൊപ്പമായിരുന്നു. ഞങ്ങൾ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് സത്യൻ സാറിന്റെ വരവ്. സെറ്റിലെത്തി ഉടുപ്പിൽ കൈകുത്തിനിന്ന് സത്യൻ സാർ എല്ലാവരെയും ഒന്ന് നോക്കി; തനി പൊലീസ് നോട്ടം.
നസീർ സാർ എന്നെ സത്യൻ സാറിന് പരിചയപ്പെടുത്തി: ''ഇതാണ് നമ്മുടെ പുതിയ നായിക; ശാരദ.""
''ഓഹോ!"" ഇടുപ്പിൽ നിന്ന് കൈ എടുക്കാതെ അതേ പോസിൽ നിന്ന് തന്നെ സത്യൻ സാർ ഒന്നു തലയാട്ടി. ആ തലയെടുപ്പും തന്റേടവും കണ്ടപ്പോൾ സത്യൻ സാറിനെ എല്ലാവരും പേടിക്കുന്നതെന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലായി.
അന്നാദ്യമായാണ് ഞാൻ സത്യൻ സാറിനെ കാണുന്നത്. അദ്ദേഹത്തിന്റെ വലിപ്പവും മഹത്വവുമൊന്നും അറിയാത്ത ഒരാളായിരുന്നു ഞാൻ. പക്ഷേ അടുത്തറിഞ്ഞപ്പോൾ എല്ലാവരും പറയുന്നത് പോലെ അത്ര ഭീകരനല്ല മറിച്ച് നന്മ നിറഞ്ഞ മനസിനുടമയാണ് അദ്ദേഹമെന്ന് എനിക്ക് മനസിലായി.
സ്നേഹവാത്സല്യങ്ങളോടെ
'ശാരൂ" വെന്നാണ് സത്യൻ സാർ എന്നെ വിളിച്ചിരുന്നത്. വെണ്ണ പോലുള്ള മനസിനുടമയായിരുന്നു സത്യൻ സാർ. പുറമേയ്ക്ക് പരുക്കനായി തോന്നുമെങ്കിലും ഉള്ള് കൊണ്ട് ശുദ്ധനായ, നന്മ നിറഞ്ഞ, സ്നേഹസമ്പന്നനായ ഒരു മനുഷ്യൻ.
ഞാനാദ്യമായി വാങ്ങിയത് ഒരു സെക്കൻഡ് ഹാൻഡ് കാറാണ്. മുപ്പതിനായിരം രൂപയായിരുന്നു അതിന്റെ വില. എന്തിനാണ് സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നത് പുതിയ കാർ വാങ്ങിക്കൂടേയെന്നൊക്കെ പലരും ചോദിച്ചു. പക്ഷേ എനിക്ക് സെക്കൻഡ് ഹാൻഡ് കാറായിരുന്നു ഇഷ്ടം.നല്ലൊരു സെക്കൻഡ് ഹാൻഡ് കാർ കണ്ടു. ഇഷ്ടമായി. വില മുപ്പതിനായിരം രൂപ. അന്നത്തെ കാലത്ത് അതൊരു വലിയ തുകയാണ്. എന്റെ കയ്യിലാണെങ്കിൽ ആകെ ഇരുപതിനായിരം രൂപയേയുള്ളൂ. ഇഷ്ടപ്പെട്ട കാർ നഷ്ടമാകുമോയെന്ന ചിന്തയിൽ ലൊക്കേഷനിൽ വിഷമിച്ചിരിക്കുമ്പോഴാണ് സത്യൻ സാറിന്റെ വരവ്.
'എന്താ ശാരൂ.... വിഷമിച്ചിരിക്കുന്നത്." എന്റെ ടെൻഷൻ കണ്ട് സത്യൻ സാർ എന്നോട് ചോദിച്ചു.'ഒന്നൂല്ല സാർ..." ഞാൻ മറുപടി പറഞ്ഞു. 'ഏയ്.. നുണ പറയല്ലേ.. എന്താണ് കാര്യമെന്ന് പറയൂ..." എന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ട് സത്യൻ സാർ പറഞ്ഞു.
അദ്ദേഹത്തിന്റെ മുഖത്ത് നോക്കി കള്ളം പറയാൻ വയ്യാത്തതിനാൽ ഞാൻ ഉള്ള കാര്യം പറഞ്ഞു.
കാര്യമറിഞ്ഞപ്പോൾ സത്യൻ സാർ ചിരിച്ചു: ' ഇത്രേയുള്ളോ.. നാളെയാകട്ടെ. ബാക്കി കാശ് ഞാൻ തരാം."
പിറ്റേന്ന് തന്നെ സത്യൻ സാർ എനിക്ക് പതിനായിരം രൂപ തന്നു. ഞാൻ ആഗ്രഹിച്ച കാർ തന്നെ സ്വന്തമാക്കുകയും ചെയ്തു. പിറ്റേന്ന് ഞാൻ സ്വന്തം കാറിലാണ് ലൊക്കേഷനിലേക്ക് പോയത്.
പത്ത് ദിവസം കഴിഞ്ഞ് സാറിന് വാങ്ങിയ കാശ് ഞാൻ തിരിച്ചുകൊടുത്തു.
'ശാരൂ... എന്തിനാ ഇത്ര ധൃതി" ഞാൻ പണം തിരികെ നൽകി അദ്ദേഹത്തെ തൊഴുതു. പിന്നീട് ഞാൻ ഒരുപാട് പുതിയ കാറുകൾ വാങ്ങി. ഓരോ കാർ വാങ്ങുമ്പോഴും ഞാൻ സത്യൻ സാറിനെ ഓർമ്മിക്കും.
'ശാരൂ..." എന്ന സ്നേഹത്തോടെയുള്ള ആ വിളി അപ്പോഴെന്റെ കാതുകളിൽ നിറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |