ന്യൂഡൽഹി: ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വർഷം പിന്നിടുന്നത് അടുത്ത വർഷം ആഘോഷിക്കുമ്പോൾ തമ്മിൽ കണ്ടുമുട്ടാനും ഇരു രാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനും മോദി ആഗ്രഹം പ്രകടിപ്പിച്ചു.
സ്ഥാനമൊഴിഞ്ഞ ബെഞ്ചമിൻ നെതന്യാഹുവിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇസ്രയേലിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ വിജയകരമായ കാലാവധി പൂർത്തിയാകുമ്പോൾ, താങ്കളുടെ നേതൃത്വത്തിനും ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള വ്യക്തിപരമായ ശ്രദ്ധയ്ക്കും എന്റെ അഗാധമായ നന്ദിയും അറിയിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു.
As you complete your successful tenure as the Prime Minister of the State of Israel, I convey my profound gratitude for your leadership and personal attention to India-Israel strategic partnership @netanyahu.
— Narendra Modi (@narendramodi) June 14, 2021
ബെന്നറ്റ് ഇസ്രയേലിൽ അധികാരത്തിൽ എത്തിയതോടെ 12 വർഷം നീണ്ട നെതന്യാഹു യുഗത്തിനാണ് അന്ത്യമായത്. ഞായറാഴ്ചയാണ് പ്രതിപക്ഷകക്ഷികൾ രൂപവത്‌കരിച്ച ഐക്യസർക്കാർ ഇസ്രയേൽ പാർലമെന്റിൽ വിശ്വാസവോട്ട് നേടിയത്. 59ന് എതിരേ 60 സീറ്റുനേടിയാണ് പ്രതിപക്ഷനേതാവ് യായിർ ലാപിഡ് സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. എന്നാൽ ധാരണപ്രകാരം വലതുപക്ഷ നേതാവും യമിന പാർട്ടി അധ്യക്ഷനുമായ ബെന്നറ്റിന് പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യഊഴം ലഭിക്കുകയായിരുന്നു. 2023 സെപ്റ്റംബർവരെയാകും ബെനറ്റിന്റെ കാലാവധി. അതിനുശേഷം ലാപിഡ് ഭരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |