മുണ്ടക്കയം: സി.പി.എം മുണ്ടക്കയം ലോക്കൽ സെക്രട്ടറി എം.ജി. രാജു, സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശി കാസിം എന്നിവരെ വടിവാളിന് ആക്രമിച്ച സംഭവത്തിൽ കോരുത്തോട് കൊമ്പുകുത്തി പുത്തൻപുരയ്ക്കൽ സലിയൻ (59), മകൻ സതീശ് (39 ) എന്നിവരെ മുണ്ടക്കയം ഇൻസ്പെക്ടർ വി.എൻ. സാഗറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.
മടുക്ക - കൊമ്പുകുത്തി റോഡിൽ മൈനാക്കുളത്ത് ഞായറാഴ്ച വൈകിട്ട് 6നായിരുന്നു സംഭവം. ധാന്യ കിറ്റ് വിതരണം കഴിഞ്ഞ് മടങ്ങിയ രാജു സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും സതീശിന്റെ ഓട്ടോറിക്ഷയും തമ്മിൽ ഉരസിയതായി പറയുന്നു. ഇതേ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ എത്തുകയായിരുന്നു. ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന വടിവാൾ എടുത്ത് രാജുവിനെ സതീശ് വെട്ടിയെങ്കിലും കൈയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ചു തടഞ്ഞു. ഇതിനിടയിൽ സതീശ് അറിയിച്ചതിനെ തുടർന്ന് പിതാവ് സലിയന്റെ നേതൃത്തിൽ ഓട്ടോറിക്ഷകളിലെത്തിയ എട്ടംഗ സംഘം കൂട്ടത്തോടെ രാജുവിനേയും കാസിമിനെയും അക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. സലിയന്റെ കൂടെയെത്തിയ 8 പേർക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഇരുവരും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണന്ന് പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ വധശ്രമത്തിനും വാറ്റുചാരായം കൈവശം വച്ചതിനും കേസ് എടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |