ജില്ലയിൽ ഇന്നലെ കൂടുതൽ മഴ ലഭിച്ചത് ആലത്തൂർ മേഖലയിൽ
പാലക്കാട്: മടിച്ചുനിന്ന കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ പരക്കെ മഴ. ഞായറാഴ്ച മുതൽ ആരംഭിച്ച മഴ വ്യാഴാഴ്ചവരെയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ ജില്ലയിൽ പരക്കെ മഴലഭിച്ചു, ആലത്തൂരാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 55.4 മില്ലീമീറ്റർ. കുറവ് മഴ ലഭിച്ചത് മണ്ണാർക്കാടും, 12.2 മില്ലീമീറ്റർ.
ഒറ്റപ്പാലം- 50.2, തൃത്താല- 44.8, കൊല്ലങ്കോട്- 43.6, പട്ടാമ്പി- 43.0, ചിറ്റൂർ- 39.0, പാലക്കാട്- 28.0, പറമ്പിക്കുളം- 17.0 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മഴയുടെ കണക്ക്.
ജൂൺ മൂന്നിന് കാലവർഷം ആരംഭിച്ചെങ്കിലും മഴ ലഭിക്കാതിരുന്നത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. മൺസൂൺ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ജില്ലയിൽ 45% മഴ കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ ഒന്നുമുതൽ 14വരെ ലഭിക്കേണ്ടിയിരുന്നത് 170.7 മില്ലീ മീറ്റർ മഴയാണെങ്കിൽ ലഭിച്ചത് 93.9 എം.എം മാത്രം. ഇത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി പരക്കെ മഴ ലഭിച്ചത് കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.
വ്യാഴാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ 55 കിലോ മീറ്റർ വേഗത്തിൽ കാറഅറുവീശുമെന്നും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഉരുൾപൊട്ടാൻ സാദ്ധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
ഡാം ജലനിരപ്പ് ഉയർന്നു
ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്നു. മലമ്പുഴയിൽ 103.45 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. 115.06 ആണ് സംഭരണ ശേഷി. മഴ ശക്തിപ്രാപിക്കുന്നതോടെ ഡാമുകളിലെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതർ പറഞ്ഞു.
ഡാം- ഇന്നലത്തെ ജലനിരപ്പ്- സംഭരണ ശേഷി (മീറ്ററിൽ)
.മലമ്പുഴ- 103.45- 115.06
.പോത്തുണ്ടി- 92.29- 108.204
.മംഗലം- 70.82- 77.88
.മീങ്കര- 152.37- 156.36
.ചുള്ളിയാർ- 142.35- 154.08
.കാഞ്ഞിരപ്പുഴ- 83.43- 97.50
.വാളയാർ- 196.67- 203
.ശിരുവാണി- 867.43- 878.5
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |