കോഴിക്കോട്: കൊവിഡ് മൂന്നാം തരംഗ സാദ്ധ്യത മുന്നിൽ കണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ (ഐ.എം.സി.എച്ച് ) സമഗ്രതലത്തിലുള്ള സജ്ജീകരണങ്ങൾക്ക് തുടക്കം. മൂന്നാം തരംഗം മുഖ്യമായും കുട്ടികളിലായിരിക്കുമെന്നിരിക്കെ ഈ ചികിത്സാകേന്ദ്രത്തിൽ വിദഗ്ദ പരിചരണത്തിന് പ്രത്യേക സംവിധാനങ്ങൾ ഉറപ്പാക്കുകയാണ്.
രോഗം സങ്കീർണമായി മാറുന്ന കുട്ടികളെ ചികിത്സിക്കാൻ ഘട്ടംഘട്ടമായി 200 കിടക്കകൾ ഒരുക്കും. രോഗികളുടെ എണ്ണം കൂടുന്ന പക്ഷം കിടക്കകളുടെ എണ്ണവും വർദ്ധിപ്പിക്കും. 45 വെന്റിലേറ്റർ പോർട്ടുകൾ സജ്ജീകരിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഐ സി യു കിടക്കകളുടെയും ഓക്സിജൻ സൗകര്യമുള്ള കിടക്കകളുടെയും എണ്ണം വർദ്ധിപ്പിക്കും. നിലവിൽ 275 ഓക്സിജൻ ബെഡ്ഡാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലുള്ളത്. ഓരോ കിടയ്ക്കയ്ക്കും ഓക്സിജൻ പോയിന്റ് ലഭ്യമാക്കാനുള്ള ശ്രമവും ആരംഭിച്ചു.
വൈറസ് ബാധ കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ഫലപ്രദമായി നേരിടാൻ സ്റ്റാഫ് നഴ്സുമാർക്കും ഡോക്ടർമാർക്കുമായി ഒരുക്കിയ ആറു ദിവസം നീളുന്ന പരിശീലനം ഇന്നലെ പൂർത്തിയായി. പീഡിയാട്രിക് ഐ സി യു, ന്യൂ ബോൺ ഐ സി യു, ലേബർ റൂം എന്നിവിടങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകളോടെയാണിത്. 21 പേരുൾപ്പെട്ടതായിരുന്നു ആദ്യബാച്ച്. അടുത്ത ബാച്ചിനുള്ള പരിശീലനം ഇന്ന് ആരംഭിക്കും. കൊവിഡ് രണ്ടാം തരംഗം ഗർഭിണികളെ കൂടുതലായി ബാധിക്കുന്ന സാഹചര്യത്തിൽ ഗൈനക്കോളജിസ്റ്റുകൾക്കുള്ള ഏകദിന പരിശീലനവും ഇന്ന് നടക്കും. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ മുതിർന്ന ഡോക്ടർമാരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.
കൊവിഡ് ബാധിതരാവുന്ന കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അവർക്കായി ആശുപത്രികളിൽ ചൈൽഡ് ഫ്രൻഡ്ലി വാർഡുകൾ ഒരുക്കണമെന്ന ആശയം കഴിഞ്ഞ ദിവസം കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഐ.എം.സി.എച്ച് അധികൃതർ മുന്നോട്ടുവച്ചിരുന്നു. ഇതിനു അനുമതിയാവുമെന്നാണ് പ്രതീക്ഷ.
''മെഡിക്കൽ സർവീസ് വിപുലീകരിച്ച് രോഗത്തെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രം. മൂന്നാം തരംഗം ഏറ്റവുമധികം ബാധിക്കുക കുട്ടികളെയാവുമെന്നിരിക്കെ, രക്ഷിതാക്കൾ പ്രത്യേകം ജാഗ്രത പുലർത്തണം. കുട്ടികളെ അനാവശ്യമായി പുറത്തുകൊണ്ടുപോകരുത്.
ഡോ. സി ശ്രീകുമാർ,
സൂപ്രണ്ട്,
മാതൃ ശിശു സംരക്ഷണ കേന്ദ്രം
രക്ഷിതാക്കൾ
ഓർമ്മിക്കാൻ
ഭക്ഷണം, കളിപ്പാട്ടം തുടങ്ങിയവ പങ്കുവെയ്ക്കരുത്
പുറത്തേക്ക് കുഞ്ഞുങ്ങളെ കൂട്ടരുത്
പനി, മണമില്ലായ്മ, ക്ഷീണം എന്നിവ കണ്ടാൽ പരിശോധിക്കുക
കുട്ടികൾക്കുള്ള അത്യാവശ്യ മരുന്നുകൾ വീട്ടിൽ കരുതുക
വീട്ടിലെ മുഴുവൻ മുതിർന്ന അംഗങ്ങളും വാക്സിൻ സ്വീകരിക്കുക
കുട്ടികളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |