പത്തനംതിട്ട : കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ കൂടുതൽ സ്രവ പരിശോധനയ്ക്ക് കഴിയുന്ന ആർ.ടി.പി.സി.ആർ മൊബൈൽ ടെസ്റ്റിംഗ് വാഹനങ്ങൾ ജില്ലയിൽ സജ്ജമായി.
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുന്ന മൊബൈൽ ലാബ് യൂണിറ്റിന്റേയും അഞ്ച് വാഹന യൂണിറ്റുകളുടേയും ഫ്‌ളാഗ് ഒഫ് ആരോഗ്യ മന്ത്രി വീണാജോർജ് നിർവഹിച്ചു.
ജില്ലയിൽ ആർ.ടി.പി.സി.ആർ മൊബൈൽ ടെസ്റ്റിംഗ് വാഹനങ്ങളിലൂടെ ഒരു ദിവസം 1800ന് മുകളിൽ സ്രവ പരിശോധന നടത്താനാകും.
മൊബൈൽ ലാബ് യൂണിറ്റ് കോഴഞ്ചേരി റീജിയണൽ പബ്ലിക്ക് ഹെത്ത് ലാബിനോട് ചേർന്നാണ് പ്രവർത്തനം നടത്തുക. ആർ.ടി.പി.സി.ആർ മൊബൈൽ ടെസ്റ്റിംഗ് വാഹനത്തിൽ രണ്ട് ആർ.ടി.പി.സി.ആർ മെഷീനുകളാണുള്ളത്. ഒരു മണിക്കൂറിൽ 200 സാമ്പിളുകൾ ശേഖരിക്കാൻ ഈ വാഹനത്തിനു കഴിയും. ടെസ്റ്റിംഗ് വാഹനങ്ങളിൽ ശേഖരിക്കുന്ന സ്രവ പരിശോധനകളുടെ ഫലം 24 മണിക്കൂറിനുള്ളിൽ അറിയാൻ സാധിക്കും.
ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എൻ.എച്ച്.എം: ഡി.പി.എം ഡോ.എബി സുഷൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.എസ് നന്ദിനി, ജില്ലാ ഒഫ്ത്താൽമിക് കോഓർഡിനേറ്റർ എം.സി അജിത്ത് കുമാർ, ജില്ലാ മാസ് മീഡിയാ ഓഫീസർ സുനിൽ കുമാർ, എൻ.എച്ച്.എം കൺസൾട്ടന്റ് തേജസ് ഉഴവത്ത്, സ്റ്റേറ്റ് കോഓർഡിനേറ്റർ നിഹാസ് തുടങ്ങിയവർ പങ്കെടുത്തു.
വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഡ്രൈവ്
സംസ്ഥാനത്ത് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഡ്രൈവ് നടത്താൻ ആരോഗ്യവകുപ്പ് ആലോചിക്കുന്നു. കേന്ദ്ര വാക്‌സിൻ നയത്തിനനുസരിച്ച് സംസ്ഥാനത്തിന് വാക്‌സിൻ ലഭ്യമാകുകയാണെങ്കിൽ ജൂൺ 21 മുതൽ 18 വയസുമുതലുള്ള എല്ലാവർക്കും വാക്‌സിൻ നൽകുന്നതിന് രജിസ്‌ട്രേഷൻ ആവശ്യമാണ്. ഈ രജിസ്‌ട്രേഷൻ എല്ലാവർക്കും പ്രയോജനകരമാക്കുന്നതിനാണ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഡ്രൈവിന് ആലോചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |