പാർട്ടി മന്ത്രിമാരെ സംരക്ഷിക്കാൻ സി.പി.ഐ ധാരണ
പുതിയ ഉത്തരവിന്റെ കാര്യം സർക്കാർ തീരുമാനിക്കട്ടെ
തിരുവനന്തപുരം: മുട്ടിൽ മരംമുറി വിവാദത്തിൽ കുരുക്കിലായ സി.പി.ഐ, മുൻ സർക്കാരിലെ പാർട്ടിയുടെ റവന്യു, വനം മന്ത്രിമാരെ സംരക്ഷിക്കാൻ ധാരണയിലെത്തുകയും, അനന്തര നടപടി സർക്കാർ തീരുമാനിക്കട്ടെ എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ പന്ത് സി.പി.എമ്മിന്റെയും പിണറായിയുടെയും കോർട്ടിലായി. അതേസമയം, ഉത്തരവ് ദുരുപയോഗം ചെയ്തവർക്കെതിരെ ഒരു ദാക്ഷിണ്യവും വേണ്ടെന്ന നിലപാട് മുഖ്യമന്ത്രി ഇന്നലെയും ആവർത്തിച്ചു.
റവന്യു വകുപ്പ് കഴിഞ്ഞ വർഷം ഒക്ടോബർ 24 ന് ഇറക്കിയ ഉത്തരവിൽ അപാകതയില്ലെന്ന നിലപാടിൽ ഉറച്ചുനില്ക്കുന്ന സി.പി.ഐ, മുൻ സർക്കാരിലെ റവന്യു, വനം മന്ത്രിമാരായ ഇ.ചന്ദ്രശേഖരനെയും കെ. രാജുവിനെയും പൂർണമായും സംരക്ഷിക്കാൻ ധാരണയിലെത്തിയത് ഇന്നലെയാണ്. സി.പി.ഐ സെക്രട്ടറി കാനം രാജന്ദ്രൻ ഇന്നലെ രണ്ട് മുൻ മന്ത്രിമാരെയും ഇപ്പോഴത്തെ റവന്യു മന്ത്രി കെ. രാജനെയും പാർട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. പാർട്ടി ദേശീയ സെക്രട്ടേറിയറ്ര് അംഗം ബിനോയ് വിശ്വം കൂടി പങ്കെടുത്ത ചർച്ചയിൽ, തങ്ങളുടെ മന്ത്രിമാരുടെ ഭാഗത്ത് അപാകതയില്ലെന്ന നിലപാട് ഉറപ്പിക്കുകയും ചെയ്തു.
ഭൂപതിവ് ചട്ടങ്ങളനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്ന വിവാദ ഉത്തരവ് പുറത്തിറക്കുന്നതിനു മുൻപ് റവന്യു, വനം മന്ത്രിമാർ പലവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകൾ ഉൾപ്പെട്ട വിവാദത്തിൽ രാഷ്ട്രീയ നടപടി സ്വീകരിക്കുകയെന്ന കടമ്പയാണ് ഇനി പിണറായിക്കു മുന്നിൽ. 'ഉപ്പു തിന്നവർ വെള്ളം കുടിക്കു'മെന്ന അദ്ദേഹത്തിന്റെ മറുപടി ആർക്കു നേരെയെന്ന് ഇനി കണ്ടറിയണം.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, കർഷകരുടെ 'മരംമുറി' ആവശ്യത്തിൽ ഇനിയെന്ത് എന്നതും സർക്കാരിനു വിട്ടാണ് സി.പി.ഐയുടെ കൈകഴുകൽ. 2017 മുതൽ പല തലങ്ങളിൽ നടന്ന കൂടിയാലോചനകൾക്കൊടുവിലാണ് ഉത്തരവിറക്കാൻ തീരുമാനിച്ചതെന്ന് വിശദീകരിച്ച കാനവും ഇ. ചന്ദ്രശേഖരനും, വിവാദത്തിൽ സി.പി.ഐയെ മാത്രമായി ആക്രമിക്കാൻ നോക്കേണ്ടെന്നു കൂടി പറഞ്ഞുവച്ചു.
എല്ലാ കക്ഷികളും ഇതിൽ പങ്കാളികളാണ്. ഇപ്പോൾ ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുന്നവർ പലരും എത്ര തരം പട്ടയങ്ങളുണ്ടെന്നു പോലും ധാരണയില്ലാത്തവരാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥരുണ്ടെങ്കിൽ നടപടി വരട്ടെ. അതിനാണ് ശക്തമായ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. സർക്കാർ നിലപാടിനൊപ്പം പാർട്ടി ഉറച്ചു നിൽക്കുമെന്നും നേതാക്കൾ വിശദീകരിച്ചു.
വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കൃഷിക്കാരെ സഹായിക്കാനിറക്കിയ ഉത്തരവിൻെറ മറവിൽ മരംകൊള്ള നടത്തിയവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു.
കൃഷിക്കാരുടെ ആവശ്യം ന്യായമാണ്. എല്ലാ പാർട്ടികളുമായും ബന്ധപ്പെട്ടാണ് തീരുമാനമെടുത്തത്. ഉത്തരവ് നടപ്പിലാക്കിയതിൽ വീഴ്ചയുണ്ടായെന്ന് ബാേദ്ധ്യപ്പെട്ടു. നിയമവകുപ്പും ചില പേരായ്മകൾ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് പിൻവലിച്ചു. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നതാണ് സർക്കാർ നിലപാട്. കർഷകരുടെ ആവശ്യത്തിൽ അനന്തര നടപടി സർക്കാർ ആലോചിച്ച് തീരുമാനിക്കും.
മരങ്ങളുടെ കണക്കെടുക്കുന്നു
തിരുവനന്തപുരം: വിവാദ ഉത്തരവിന്റെ മറവിൽ എത്രമരങ്ങൾ ഓരോ ജില്ലയിലും മുറിച്ചെന്ന കണക്കെടുക്കാൻ ജില്ലാ കളക്ടർമാർക്ക് ലാൻഡ് റവന്യൂ കമ്മിഷണർ നിർദ്ദേശം നൽകി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണിത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. 2020 ഒകേടാബർ 24ന് പുറപ്പെടുവിച്ചിരുന്ന ഉത്തരവ് വിവാദമായതിനെ തുടർന്ന് 2021 ഫെബ്രുവരി 2 ന് റദ്ദാക്കിയിരുന്നു. ഇതിനിടയിൽ മുറിച്ച മരങ്ങളുടെ കണക്കും അതിനായി വനം വകുപ്പ് നൽകിയ പാസ്സുകളുടെ എണ്ണവും ശേഖരിക്കണം. പട്ടയം കിട്ടുമ്പോൾ ഭൂമിയിൽ എത്ര മരങ്ങൾ, പിന്നീട് എത്ര ഉണ്ടായി എന്ന കണക്കും എടുക്കുന്നുണ്ട്. ഈട്ടി, ചന്ദനം, കരിമരം എന്നിവയുടെ കണക്കുകൾ വനം വകുപ്പും ശേഖരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |