ആഴംകൂട്ടാൻ കഴിയാതെ 33 വർഷം
കൊല്ലം: നീണ്ടകര ഹാർബറിൽ ഡ്രഡ്ജിംഗിനുള്ള നടപടി ആരംഭിച്ചു. ബോട്ടുകൾ അടുക്കുന്നതിനായി കായലിൽ ഡ്രഡ്ജിംഗ് നടത്തണമെന്നത് മുപ്പത് വർഷത്തിലേറെയായുള്ള ആവശ്യമാണ്. പ്രാഥമിക പ്രവൃത്തികൾ അവസാനഘട്ടത്തിലാണെന്നും അടുത്ത ആഴ്ചയോടെ തന്നെ ഡ്രഡ്ജിംഗ് തുടങ്ങാനാകുമെന്നും ഹാർബർ എൻജിനിയറിംഗ് വകുപ്പ് അധികൃതർ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭാരതീയ ഡ്രഡ്ജിംഗ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ചവറ ആസ്ഥാനമായുള്ള കൊല്ലം ഫാബ്രിക്കേറ്റേഴ്‌സ് എന്ന കമ്പനിയാണ് ഡ്രഡ്ജിംഗിനുള്ള കരാർ ഏറ്റെടുത്തത്. നീണ്ടകര ഹാർബറിന് പടിഞ്ഞാറുഭാഗം മുതൽ നീണ്ടകര പാലത്തിന് കിഴക്ക് ദളവാപുരം പാലം വരെയുള്ള 450 മീറ്റർ ഭാഗത്താണ് ആഴംകൂട്ടുന്നത്. നാലുമാസമാണ് കരാർ കാലാവധി. എന്നാൽ ഒരുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കരാറുകാർ അറിയിച്ചു.
ഹാർബറിനോട് ചേർന്നുള്ള
ഭാഗത്ത് ആഴം വളരെ കുറവ്
മണ്ണ്, മാലിന്യങ്ങൾ, ബോട്ടുകളിൽ ഉപയോഗിക്കുന്ന കയർ, ടയർ തുടങ്ങിയവ അടിഞ്ഞുകൂടി ഹാർബറിനോട് ചേർന്നുള്ള ഭാഗത്തെ ആഴം ഒന്നരമീറ്റർ മാത്രമായി ചുരുങ്ങിയിരുന്നു. ഇതേതുടർന്ന് ബോട്ടുകൾ അടുപ്പിക്കുന്നതിനും വാർഫിന്റെ സൗകര്യങ്ങൾ പൂർണമായി ഉപയോഗിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായി. ഹാർബറിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ മാത്രമാണ് ബോട്ടുകൾക്ക് അടുക്കാനായിരുന്നത്. പലതവണ ആഴംകൂട്ടൽ നടപടി ആരംഭിച്ചിരുന്നെങ്കിലും അടിത്തട്ടിലെ മാലിന്യം നീക്കംചെയ്യുന്നതിലെ ബുദ്ധിമുട്ടുമൂലം ഫലം കണ്ടിരുന്നില്ല. ആഴം കൂടുന്നതോടെ ട്രോളിംഗ് നിരോധനത്തിന് ശേഷം ബോട്ടുകൾക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ അടുക്കാൻ സാധിക്കുകയും ചരക്ക് വില്പന ഉയരുകയും ചെയ്യും.
നീണ്ടകര ഹാർബർ
നിലവിലെ ആഴം - 1.5 മീറ്റർ
ആഴം കൂടുമ്പോൾ - 4 മീറ്റർ
ആഴം കൂടുന്നത് -ഹാർബറിന്റെ പടിഞ്ഞാറുഭാഗം മുതൽ ദളവാപുരംപാലം വരെ
വീതി - 150 മീറ്റർ
നീളം - 450 മീറ്റർ
കരാർ കാലാവധി - 4 മാസം
നീണ്ടകരയിൽ ബന്ധപ്പെട്ട് കഴിയുന്ന ബോട്ടുകൾ - 1200
ഇൻബോർഡ് വള്ളങ്ങൾ - 500
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |