കൊല്ലം: നഗരത്തെ നടുക്കി കൊല്ലം കവനാടിന് സമീപം ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ അച്ഛനും മകനും പൊലീസ് പിടിയിലായത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ.
മരുത്തടി കന്നിമേൽചേരി ഓംചേലിൽ കിഴക്കതിൽ ഉണ്ണിയുടെ മകൻ വിഷ്ണുവാണ് (29) കുത്തേറ്റ് മരിച്ചത്. പള്ളിക്കാവ് സ്വദേശി പ്രകാശാണ് വിഷ്ണുവിനെ കുത്തിയത്. കാവനാട് പള്ളിക്കാവ് ജവാൻമുക്കിൽ ഇന്നലെയായിരുന്നു നാടിനെ നടുക്കിയ അരുംകൊലയുണ്ടായത്.
കാവനാട് മാർക്കറ്റിലെ ഇറച്ചിവെട്ടുകാരനാണ് പ്രകാശ്. രാവിലെ വിഷ്ണുവും പ്രകാശും തമ്മിൽ കരിമ്പോലിൽ കുളത്തിന് സമീപം വാക്കുതർക്കവും ഉന്തും തളളുമുണ്ടായി. കയ്യാങ്കളിക്കിടെ സമീപത്തെ കടയിൽ നിന്ന് സോഡാക്കുപ്പി കൈക്കലാക്കി അത് പൊട്ടിച്ച് വിഷ്ണുവിനെ കുത്താൻ പ്രകാശ് ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് പിന്തിരിപ്പിച്ച് അയച്ചു. ഇതിനു ശേഷം വീട്ടിലേക്ക് പോയ പ്രകാശ് മൂത്തമകനായ രാജപാണ്ഡ്യനോട് വിവരം പറയുകയും ഇതേപ്പറ്റി ചോദിക്കാൻ ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കത്തിയുമായി മകൻ രാജപാണ്ഡ്യനൊപ്പം ബൈക്കിലെത്തി ജവാൻമുക്കിന് സമീപം കാത്ത് നിന്ന് വിഷ്ണുവിനെ കുത്തുകയായിരുന്നു. ഇടതുനെഞ്ചിലാണ് കുത്തേറ്റത്.
ആക്രമണത്തിനു ശേഷം പ്രകാശും രാജപാണ്ഡ്യനും ബൈക്ക് ഉപേക്ഷിച്ച് ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ചോരവാർന്ന് റോഡിൽ കിടന്ന വിഷ്ണുവിനെ ശക്തികുളങ്ങര പൊലീസെത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ ടി.ബി. വിജയന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് രണ്ട് മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിലായത്. വിഷ്ണുവിനെ ആക്രമിച്ച പ്രതികൾ രക്ഷപ്പെട്ടതായി വിവരം ലഭിച്ച പൊലീസ് നഗരത്തിലാകമാനം തെരച്ചിൽ തുടങ്ങി. കൊല്ലം നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയതിനൊപ്പം കൺട്രോൾ റൂം വാഹനങ്ങളും ഷാഡോ പൊലീസ് സംഘവും പൊലീസ് വാട്ട്സ് ആപ് ഗ്രൂപ്പുകളിൽ ലഭിച്ച ഫോട്ടോകളുടെ സഹായത്തോടെ നഗരമാകെ അരിച്ചുപെറുക്കി.
റോഡുകളിലും പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. റോഡ് മാർഗം രക്ഷപ്പെടാൻ നിവൃത്തിയില്ലെന്ന് വന്നതോടെ കാൽനടയായി അഷ്ടമുടിക്കായലിലെ കടത്തുവഴി കുരീപ്പുഴയിലും അവിടെ നിന്ന് കൊല്ലത്തുമെത്തി സ്വദേശമായ മധുരയിലേക്ക് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. എന്നാൽ സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇവരുടെ ടവർ ലൊക്കേഷൻ ലഭ്യമാവുകയും തുടർന്ന് കുരീപ്പുഴയിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇരുവരെയും വിശദമായി ചോദ്യം ചെയ്ത പൊലീസ് ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.വിശദമായ അന്വേഷണത്തിന് ഇരുവരെയും വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |