തിരുവനന്തപുരം: തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി വിശദമായ വൈദ്യപരിശോധന നടത്തണമെന്ന ആരോഗ്യവകുപ്പിന്റെ സർക്കുലർ മരവിപ്പിച്ചു. ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംഘടനകൾ മുഖ്യമന്ത്റിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഇൗ പരിശോധനകൾ പല സർക്കാർ ആശുപത്രികളിലും ഇല്ലെന്നും സ്വകാര്യ ലാബുകളിൽ പ്രതികളെ കൊണ്ടുപോയി പരിശോധിക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതുമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. സർക്കുലർ വന്നതോടെ ഉദ്യോഗസ്ഥർ അറസ്റ്റിന് മടിക്കുന്നതായി ജില്ലാ പൊലീസ് മേധാവിമാരും ചൂണ്ടിക്കാട്ടിയിരുന്നു. താലൂക്ക് ആശുപത്രികളിൽ ചെയ്യാൻ കഴിയുന്ന പരിശോധനകൾ മാത്രം നടത്തിയാൽ മതിയെന്ന് ഉത്തരവിൽ ഭേദഗതി വരുത്തണമെന്നാണ് പൊലീസിന്റെ ആവശ്യം.
നിർദ്ദേശിക്കപ്പെട്ട പരിശോധനകൾക്ക് പല സർക്കാർ ആശുപത്രികളിലും സൗകര്യമില്ലെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ആഭ്യന്തര വകുപ്പിന് നൽകിയ കത്തിലും ചൂണ്ടിക്കാട്ടി. വയനാട്, ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിലെ ജയിലുകളെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത്. ചില പരിശോധനകൾക്ക് ഒന്നിലധികം ദിവസം വേണ്ടി വരും. ഇത് പ്രതികളെ അനധികൃതമായി പൊലീസ് കസ്റ്റഡിയിൽ വയ്ക്കുന്നതിന് വഴിയൊരുക്കും.
പീരുമേട്ടിൽ രാജ്കുമാറിന്റെ കസ്റ്റഡിമരണത്തെ തുടർന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ തടവുകാരുടെ ജയിൽ പ്രവേശനം സംബന്ധിച്ച നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നടപ്പാക്കിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കൊണ്ടുവരുന്ന പ്രതികളെ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ്, വൃക്കയുടെ പരിശോധനയും അൾട്രാ സൗണ്ട് സ്‌കാൻ അടക്കം 5 പരിശോധനകളും നടത്തണമെന്നായിരുന്നു നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |