തൃശൂർ: നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളിൽ കുളമ്പ് രോഗം പടരുന്നു. നാല് ദിവസം മുമ്പ് ഒരു പശുവിന് മാത്രം കണ്ടെത്തിയ രോഗബാധ ഇപ്പോൾ നാലെണ്ണത്തിലെത്തി. മറ്റ് കാലികളിലേക്കും ഇത് പടരാനുള്ള സാദ്ധ്യതയേറെയാണെന്ന് കാലികൾക്ക് തീറ്റിയെത്തിച്ച് നൽകുന്ന മൃഗസ്‌നേഹി സംഘടനകൾ പറയുന്നു.
തേക്കിൻകാട്ടിലും നഗരത്തിലുമായി നൂറോളം കാലികളാണ് അലഞ്ഞു തിരിഞ്ഞുനടക്കുന്നത്. പലപ്പോഴും ഇത്തരം കന്നുകാലികൾ വാഹന ഗതാഗതത്തിനും ഭീഷണിയാകാറുണ്ട്. തൃശൂർ പൂര സമയത്ത് മാത്രമാണ് ഇവയെ കോർപറേഷൻ പ്രത്യേക കേന്ദ്രം സജ്ജമാക്കി പാർപ്പിക്കാറുള്ളത്. മാർക്കറ്റുകളിലെയും മറ്റും പച്ചക്കറി അവശിഷ്ടങ്ങളും തേക്കിൻകാട്ടിലെ പുല്ലും വെള്ളവും മൃഗസ്‌നേഹി സംഘടനകളെത്തിച്ചു നൽകുന്ന ഭക്ഷണമാണ് ഇവയ്ക്കുള്ളത്.
കൊവിഡിൽ ലോക്ക് ഡൗൺ ആയതോടെ മാർക്കറ്റുകൾ അടഞ്ഞതും ഹോട്ടലുകൾ പ്രവർത്തിക്കാത്തതും യാത്രക്കാരില്ലാതായതോടെ ഇവയ്ക്ക് ഭക്ഷണം ലഭിക്കുന്നത് കുറഞ്ഞിരുന്നു. ഇപ്പോൾ മൃഗസ്‌നേഹി സംഘടനകളെത്തിച്ചു നൽകുന്ന ഭക്ഷണമാണ് ഏക ആശ്വാസം. ഇതിന് പിന്നാലെയാണ് കുളമ്പ് രോഗവും കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാലികൾക്ക് തീറ്റിയെത്തിച്ച് നൽകുന്നതിനിടെ ഒരു കാലിയുടെ വേച്ചു വേച്ചുള്ള നടപ്പ് കണ്ട് പരിശോധിച്ചതിലാണ് കുളമ്പ് രോഗം കണ്ടെത്തിയത്. പലതിന്റെയും കാലുകളിൽ കുളമ്പ് രോഗം വലിയ വ്രണ ബാധയുണ്ടാക്കിയിട്ടുണ്ട്. കോർപറേഷനുമായി ബന്ധപ്പെട്ടെങ്കിലും വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് സമയമെടുക്കുമെന്നാണ് മറുപടി ലഭിച്ചത്. അടിയന്തരമായി പ്രതിരോധ പ്രവർത്തനം നടത്തിയില്ലെങ്കിൽ അതിവേഗത്തിൽ രോഗബാധ പടരാൻ സാദ്ധ്യതയുണ്ടെന്നാണ് മൃഗസ്‌നേഹികളുടെ ആശങ്ക.
കാലവർഷം ശക്തമായി : കാറ്റിൽ മരങ്ങൾ വീണു
തൃശൂർ : ഞായറാഴ്ച രാവിലെ മുതൽ ജില്ലയിൽ കാലവർഷം ശക്തമായി. പല സ്ഥലങ്ങളിലും കാറ്റ് നാശം വിതച്ചു. ഗ്രാമീണ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും മഴക്കാല പൂർവ ശുചീകരണം പൂർത്തിയായിട്ടില്ല.
അതുകൊണ്ട് തന്നെ നഗരത്തിലടക്കം പല സ്ഥലങ്ങളിലും വെള്ളം ഒഴുകിപ്പോകുന്നതിന് തടസം നേരിടുന്നത് വെള്ളക്കെട്ടിന് ഇടയാക്കിയിട്ടുണ്ട്.
അവണൂർ ശാന്ത ഹയർ സെക്കൻഡറി സ്കൂളിലെത്താനുള്ള പ്രധാന റോഡ് വെള്ളക്കെട്ടിലാണ്. റോഡിലേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം കാനകളിലേക്ക് തിരിച്ചു വിടാത്തതാണ് ജനങ്ങൾക്ക് ദുരിതമായത്. അത്താണി ഗ്രാമലയിൽ വൻമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണു. തൃശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിലേക്കാണ് മരം വീണത്. സമ്പൂർണ്ണ ലോക്ഡൗൺ ആയതിനാൽ വാഹനങ്ങളും ആളുകളും കുറവായതിനാൽ വലിയ അപകടം ഒഴിവായി.
ഡാമുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ മഴ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ഉയർന്നിരുന്നു. ചിമ്മിനി ഡാം തുറക്കുകയും ചെയ്തിരുന്നു. പീച്ചി, വാഴാനി, പൂമല എന്നീ ഡാമുകളിലും ജലനിരപ്പ് ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |