പാലക്കാട്: പത്ത് വർഷം യുവതിയെ കാമുകൻ മുറിയിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിൽ പൊലീസ് വനിതാ കമ്മിഷന് റിപ്പോർട്ട് നൽകി. സജിതയും റഹ്മാനും പറഞ്ഞത് ശരിയാണെന്നും, സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് കമ്മിഷനെ അറിയിച്ചു.
സാഹചര്യത്തെളിവുകളും, മൊഴികളും പുന:പരിശോധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.നെന്മാറ സി ഐയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസ് റിപ്പോർട്ടിൽ സന്തോഷമുണ്ടെന്നും, സത്യസന്ധമായ കാര്യങ്ങളേ ചെയ്തിട്ടുള്ളൂവെന്നും റഹ്മാനും സജിതയും പറഞ്ഞു.
'ഇനിയെങ്കിലും ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം.എന്റെ ഇക്കയുടെ പേരിൽ വനിതാ കമ്മിഷൻ കേസെടുത്തു. എന്തിന് കേസെടുത്തെന്ന് എനിക്കറിയണം. എന്റെ ഇഷ്ടത്തോടെയാണ് അവിടെ ജീവിച്ചത്. ഞാൻ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. വനിതാ കമ്മിഷൻ എന്ന് പറയുന്നത് വനിതകളെ സംരക്ഷിക്കാനാണെന്ന് പറയുന്നു. ഇക്ക ഇല്ലെങ്കിൽ ആരെങ്കിലും എന്നെ സംരക്ഷിക്കുമോ? ഇക്കയാണ് എന്റെ സംരക്ഷണം.'-സജിത പറഞ്ഞു.
അതേസമയം വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന വിലയിരുത്തലിലാണ് നേരത്തെ വനിതാ കമ്മിഷൻ റഹ്മാന്റെ പേരിൽ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |