മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാർ സത്യൻ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്... ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച ആ അനശ്വരനടനെ നിത്യഹരിത നായിക ഷീല ഓർമ്മിക്കുന്നു
സിനിമയിൽ മറ്റെന്തിനെക്കാളും വിലപിടിച്ചതാണ് സമയം. കാലവും സമയവുമാണ് ഈ രംഗത്ത് പരമപ്രധാനം. സമയനിഷ്ഠയാണ് ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം. ഇന്ന് സിനിമയിൽ നിന്ന് ലഭിക്കുന്ന സൗഭാഗ്യങ്ങളോ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്താണ്, എന്തിന് മൊബൈൽ ഫോൺ പോലുമില്ലാതിരുന്ന സമയത്തായിരുന്നു സത്യൻമാഷ് തന്റെ കൃത്യനിഷ്ഠയിൽ ഉറച്ചുനിന്നത്. എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും പറഞ്ഞ സമയത്ത് തന്നെ അദ്ദേഹം എത്തിയിരിക്കും. രാവിലെ ആറ് മണിക്ക് സ്റ്റുഡിയോയിൽ എത്തണമെന്ന് പറഞ്ഞാൽ അഞ്ചരയ്ക്ക് തന്നെ അവിടെ ഉണ്ടായിരിക്കും. ആരും എത്തിയില്ലെങ്കിലും ഒരു പരിഭവവും പിണക്കവുമില്ലാതെ അദ്ദേഹം അവിടെ കാണും. മരണം വരെ ആ സമയനിഷ്ഠ സത്യൻ മാഷിന്റെ അത് പാലിച്ചിട്ടുമുണ്ട്. ഒരിക്കൽപ്പോലും അക്കാര്യത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഞാൻ പലപ്പോഴും അദ്ദേഹത്തിന് മുമ്പേ ലൊക്കേഷനിലെത്താൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ, ഒരിക്കൽ പ്പോലും സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഈ കൃത്യനിഷ്ഠയാണ് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നത്. സിനിമയിലെ പുതുതലമുറയോട് എനിക്ക് പറയാനുള്ളതും അത് തന്നെയാണ്. സത്യൻമാഷിന്റെ ഏറ്റവും നല്ല സ്വഭാവമേതെന്ന് ചോദിച്ചാലും ഞാൻ ഈ സമയനിഷ്ഠ തന്നെ ചൂണ്ടിക്കാണിക്കും.
മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവർ അടക്കമുള്ള നടന്മാർക്കൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. അവരുമൊക്കെ ഇതുപോലെ സമയനിഷ്ഠ പാലിക്കുന്നവരാണ്. ഇന്ന് സൗകര്യങ്ങളും അവസരങ്ങളുമെല്ലാം ഉണ്ടായെങ്കിലും സമയത്തിന് മാത്രം വിലയില്ലാതായി. അരനൂറ്റാണ്ട് പിന്നിടുന്ന സത്യൻമാഷിന്റെ ഓർമ്മയിൽ ഇന്നും എന്റെ മനസിൽ അണയാതെ നിൽക്കുന്നത് അദ്ദേഹം സമയത്തിന് നൽകിയ ആ വലിയ വില തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |