മുംബയ്: രാജ്യദ്രോഹ കുറ്റത്തിന് നടപടികൾ നേരിടുന്ന ഹിന്ദി സിനിമാ താരം കങ്കണ റണൗട്ട് പാസ്പോർട്ട് പുതുക്കുന്നതിനുള്ല അനുമതിക്കായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ധക്കാഡ് എന്ന് സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി ഇന്ന് മുതൽ ആഗസ്റ്റ് 15 വരെയാണ് കങ്കണയ്ക്ക് വിദേശത്ത് പോകേണ്ടത്. കങ്കണയ്ക്കും സഹോദരി രംഗോലി ചണ്ടെലിനുമെതിരെ മുംബയ് ബാന്ദ്രാ പൊലീസ് സ്റ്റേഷനിൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുവാൻ ശ്രമിച്ചതിനെതിരെ കേസ് നിലവിൽ ഉണ്ട്. കങ്കണയും സഹോദരിയും പലപ്പോഴായി ചെയ്ത ട്വീറ്റുകളെ അടിസ്ഥാനമാക്കി ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറായ മുനാവർ അലി സയ്യദ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആവശ്യത്തിനായി പാസ്പോർട്ട് പുതുക്കുന്നതിന് കങ്കണയും സഹോദരിയും അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച അധികൃതരുടെ ശ്രദ്ധയിൽ ഈ കേസ് പെടുകയും പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ നിരസിക്കുകയും ആയിരുന്നു. ഇതിനെ തുടർന്നാണ് കങ്കണ കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചത്.
വൻ തുക നിക്ഷേപം നടത്തിയ ശേഷമാണ് ഹംഗറിയിൽ ലൊക്കേഷൻ തരപ്പെടുത്തിയതെന്നും താൻ ചെന്നില്ലെങ്കിൽ നിർമ്മാതാവിന് കനത്ത നഷ്ടം ഉണ്ടാകുമെന്നും കങ്കണ തന്റെ അപേക്ഷയിൽ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കോടതി ബാന്ദ്ര പൊലീസിനോട് ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |