തിരുവനന്തപുരം: രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെ ഐഷ സുൽത്താന ജനിച്ചത് ബംഗ്ളാദേശിലാണെന്നും പഠിച്ചത് ലഹോറിലാണെന്നുമുള്ള തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ രീതിയിൽ പ്രചരണം നടക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചലച്ചിത്രപ്രവർത്തക കൂടിയായ ഐഷ. തന്റെ മാതാപിതാക്കൾ ലക്ഷദ്വീപിലെ ചെത്ലാത്ത് ദ്വീപ് സ്വദേശികളാണെന്നും താൻ ജനിച്ചു വളർന്നത് അവിടെ തന്നെയെന്നും ഐഷ പറഞ്ഞു. ഒരു സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അയിഷ ഇത് പറഞ്ഞത്. താൻ ഏഴാം ക്ലാസ് വരെ പഠിച്ചത് ലക്ഷദ്വീപിലെ തന്നെ മറ്റൊരു ദ്വീപായ മിനിക്കോയിയിലും ഹൈസ്കൂൾ പഠനം നടത്തിയത് ചെത്ലാത്തിലും ആയിരുന്നു. പ്ളസ് ടു പഠനത്തിനു വേണ്ടിയാണ് കേരളത്തിൽ വരുന്നത്. കോഴിക്കോടാണ് പ്ളസ് ടു പഠിച്ചത്. തുടർന്ന് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി എ മലയാളത്തിൽ ബിരുദവും എടുത്തു എന്ന് അയിഷ പറയുന്നു. യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനു ശേഷമാണ് ഐഷ സിനിമാ രംഗത്തേക്കു കടന്നു വരുന്നത്.
ഇന്റർനെറ്റിൽ ഐഷയുടെ ഒന്നിലേറെ വ്യാജപ്രൊഫൈലുകൾ ഇതിനോടകം നിർമ്മിച്ചിട്ടുണ്ട്. ഇതിലെല്ലാം പറയുന്നത് 1984ൽ ബംഗ്ലാദേശിലെ ജസ്ലോറിൽ ജനിച്ച അയിഷ 2008ൽ ലഹോറിലെ ബീക്കൺഹൗസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി എന്നാണ്. ഈ വ്യാജ പ്രൊഫൈലുകളെ കൂട്ടുപിടിച്ചാണ് ഐഷയ്ക്ക് എതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |