പാലക്കാട്: മുൻഗണന റേഷൻ കാർഡുള്ള അനർഹർ 30ന് മുമ്പ് പൊതുവിഭാഗത്തിലേക്ക് മാറണം. അല്ലാത്ത പക്ഷം പിഴയീടാക്കും. പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് കാർഡിന്റെ പേജ് സ്‌കാൻ ചെയ്ത് ഇ-മെയിൽ ചെയ്യണം. താലൂക്ക് ഓഫീസിലോ റേഷൻകട ഉടമയെയോ നേരിട്ട് സമീപിച്ചും തരം മാറ്റാം.
മുൻഗണന കാർഡ് അനർഹമായി കൈവശം വച്ചവർക്ക് അവർ വാങ്ങിയ ഭക്ഷ്യധാന്യ വിലയുടെ അടിസ്ഥാനത്തിലാകും പിഴ. ഓരോ കിലോ അരിക്കും 40 രൂപ ഈടാക്കും. ഗോതമ്പ്- 29, പഞ്ചസാര- 35, മണ്ണെണ്ണ- 71 രൂപ എന്നിനങ്ങനെയാണ് ഈടാക്കുക. ഏതുദിവസം മുതലാണോ അനർഹമായി വാങ്ങിയതെന്ന് കണ്ടെത്തി അന്നുമുതലുള്ള തുകയാണ് പിഴയായി കണക്കാക്കുക. ജില്ലയിൽ ആകെ 7,79,354 റേഷൻ കാർഡാണുള്ളത്.
അർഹതയില്ലാത്തവർ
1. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ ജീവനക്കാർ, അദ്ധ്യാപകർ, സർവീസ് പെൻഷൻകാർ.
2. ആദായ നികുതി അടക്കുന്നവർ.
3. പ്രതിമാസ വരുമാനം 25,000 രൂപയ്ക്ക് മുകളിലുള്ളവർ.
4. സ്വന്തമായി ഒരേക്കറിന് മേൽ ഭൂമിയുള്ളവർ (പട്ടികവർഗം ഒഴികെ).
5. സ്വന്തമായി 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീട്, ഫ്ളാറ്റ് ഉള്ളവർ.
6. നാലുചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ)
7. കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ ജോലിയിൽ നിന്നോ 25,000 രൂപയിലധികം പ്രതിമാസ വരുമാനുള്ളവർ.
സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന നിരവധി പേർ അനർഹമായി എ.എ.വൈ, മുൻഗണന കാർഡുകൾ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അനർഹമായി കാർഡ് കൈവശം വച്ചവർ 30ന് മുമ്പ് അതത് താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റുന്ന മുറയ്ക്ക് പിഴയിൽ നിന്നൊഴിവാക്കും. കാർഡുടമയോ അംഗങ്ങളിൽ ആരെങ്കിലുമോ മരണപ്പെട്ടിട്ടുണ്ടെങ്കിലും വിവരം നൽകണം.
-യു.മോളി, ജില്ലാ സപ്ലൈ ഓഫീസർ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |