ന്യൂഡൽഹി: ലോക്ജൻ ശക്തി പാർട്ടിയിലെ അഞ്ച് വിമത എം.പിമാർ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗ് പാസ്വാനെ നീക്കം ചെയ്ത് പുതിയ വർക്കിംഗ് പ്രസിഡന്റിനെ നിയമിച്ചു. തുടർന്ന് അഞ്ച് വിമത എം.പിമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ചിരാഗ് അറിയിച്ചു.
വിമത നീക്കത്തിന് നേതൃത്വം നൽകിയ പശുപതി കുമാർ പരസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചിരാഗിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി, പകരം സൂരജ്ഭാനെയാണ് വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. ദേശീയ എക്സിക്യൂട്ടീവ് വിളിച്ച് അഞ്ചു ദിവസത്തിനുള്ളിൽ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചുമതലയും അദ്ദേഹത്തിന് നൽകി. ഒരാൾക്ക് ഒരു പദവി എന്ന തത്ത്വമനുസരിച്ചാണ് ചിരാഗിനെ അദ്ധ്യക്ഷ പദവിയിൽ നിന്ന് നീക്കിയതെന്ന് വിമത നേതാക്കൾ പറഞ്ഞു. ചിരാഗിനെ പാർലമെന്ററി ബോർഡ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുമെന്നും സൂചനയുണ്ട്. അഞ്ച് വിമത എം.പിമാർ കഴിഞ്ഞ ദിവസം ചിരാഗിന്റെ പിതൃസഹോദരനായ പശുപതി കുമാറിനെ പാർലമെന്ററി നേതാവായി തിരഞ്ഞെടുത്തിരുന്നു.
അഞ്ച് വിമത എം.പിമാർ പാർലമെന്റിൽ പ്രത്യേക വിഭാഗമായി ഇരിക്കാൻ ലോക്‌സഭാ സ്‌പീക്കർക്ക് കത്തു നൽകിയതോടെയാണ് എൽ.ജെ.പിയിലെ പിളർപ്പ് പുറത്തുവന്നത്. തന്റെ പിതാവ് രാംവിലാസ് പാസ്വാൻ രൂപീകരിച്ച പാർട്ടിയിൽ എല്ലാവരെയും ഒരുകുടുംബം പോലെ കൊണ്ടുപോകാൻ ശ്രമിച്ചെന്നും അതൊന്നും നടപ്പിലായില്ലെന്നും ചിരാഗ് പാസ്വാൻ ട്വീറ്റു ചെയ്തു. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് പശുപതി കുമാർ പരസിന് കഴിഞ്ഞ അയച്ച കത്ത് ചിരാഗ് പുറത്തു വിട്ടിരുന്നു. പാർട്ടി മാതാവിനെ പോലെയാണെന്നും മാതാവിനെ ചതിക്കരുതെന്നും ചിരാഗ് ട്വീറ്റിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |