പാലക്കാട്: കൊവിഡിനൊപ്പം ഇന്ധനവില വർദ്ധനയും കൂടിയായതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് കഞ്ചിക്കോട് വ്യവസായ മേഖല. പെട്രോളിയം ഉല്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന പെയിന്റ് നിർമ്മാണ കമ്പനികൾ മുതൽ മേഖലയിലെ 700ഓളം കമ്പനികളും വിലക്കയറ്റം മൂലം പ്രതിസന്ധിയിലാണ്.
പെട്രോളിയം ഉല്പന്നങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അഞ്ച് പെയിന്റ് നിർമ്മാണ കമ്പനികളാണ് കഞ്ചിക്കോട്ടുള്ളത്. പെട്രോളിന്റെ വിലക്കയറ്റം മൂലം പെയിന്റിന്റെ വില ഗണ്യമായി കൂടി. ഒരു ലിറ്ററിന് 50 മുതൽ 100 രൂപ വരെയാണ് ഉയർന്നത്. ലോക്ക്ഡൗണും വിലക്കയറ്റവും കാരണം വില്പന പാതിയായി. കമ്പനികളുടെ അസംസ്‌കൃത വസ്തുക്കൾ എത്തിക്കാനുള്ള ചെലവും ഇരട്ടിയായി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം കമ്പനികളും അസംസ്‌കൃത വസ്തുക്കൾ എത്തിക്കുന്നത്. ഇതിന്റെ ലോറി വാടക ഇരട്ടിയായി. ഡീസൽ വില നൂറിലേക്ക് അടുത്തതോടെ ലോറി വാടക വീണ്ടും ഉയർത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇനിയും വാടക കൂട്ടിയാൽ പല കമ്പനികളും അടച്ചുപൂട്ടേണ്ടി വരും.
മേഖലയിൽ നിന്ന് ഉല്പന്നങ്ങൾ കൊണ്ടുപോകുമ്പോഴുള്ള ചെലവും വർദ്ധിച്ചു. ഡീസൽ വില വർദ്ധന മൂലം വൈദ്യുതി തടസപ്പെട്ടാൽ കമ്പനികൾ ജനറേറ്ററിൽ പ്രവർത്തിപ്പിക്കുന്നതും വൻ നഷ്ടത്തിലേക്ക് നയിക്കും. മഴക്കാലമായതോടെ വൈദ്യുതി തടസപ്പെടാൻ സാദ്ധ്യതയേറെയാണ്. ഇതും മറ്റൊരു ഇരുട്ടടിയാകും.
കൊവിഡ് കാലത്തെ ഇന്ധനവില വർദ്ധനവ് എല്ലാ കമ്പനികളെയും ബാധിച്ചിട്ടുണ്ട്. ഗതാഗത ചെലവ് കൂടുന്നതാണ് പ്രധാന പ്രശ്നം. ലോറി വാടക ഇനിയും ഉയർത്തിയാൽ പ്രതിസന്ധി രൂക്ഷമാകും.
-ആർ.കിരൺകുമാർ, ജന.സെക്രട്ടറി, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |