തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ കണ്ടെടുത്ത പണം തങ്ങളുടേതല്ലെന്ന് ബി.ജെ.പി നേതാക്കൾ ആവർത്തിക്കുന്നതിനിടെ പാർട്ടിയെ വെട്ടിലാക്കി പൊലീസ് റിപ്പോർട്ട്. കണ്ടെടുത്ത പണം ബി.ജെ.പിയുടേത് തന്നെയെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇത് ഹവാല പണമാണെന്നും കേസിലെ പരാതിക്കാരനായ ധർമ്മരാജന് പണം വിട്ടുനൽകരുതെന്നും പൊലീസ് പറയുന്നു. പണം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ധർമരാജന്റെ ഹർജിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ ഈ പണം വന്നത് കർണാടകത്തിൽ നിന്നാണെന്ന് പൊലീസ് പറയുന്നു. ബി.ജെ.പിയുടെ നേതാക്കൾ പറഞ്ഞ പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച ഹവാല പണമാണിത്. ആലപ്പുഴയിലെ ജില്ലാ ട്രഷറർക്ക് നൽകാനാണ് ഈ പണം കൊണ്ടു വന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധർമരാജൻ ഹവാലപ്പണം കൊണ്ടു വന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രണ്ട് ലക്ഷം രൂപവരെ കെെവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതി. എന്നാൽ ധർമ്മരാജന്റെ ഡ്രെെവർ സന്ദീപിന്റെ കെെവശം മൂന്നരക്കോടി രൂപ ഉണ്ടായിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന ഒന്നും തന്നെ ധർമരാജൻ കാണിച്ചിട്ടില്ല. ഈ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചാൽ തന്നെ അത് പുനഃപരിശോധിക്കണമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പണം തിരിച്ചു വേണമെന്ന ധർമരാജന്റെ ഹർജി 23ന് കോടതി വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |