തൃശൂർ: വരുമാന പരിധി നോക്കാതെ സ്‌റ്റൈപന്റ് നൽകാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെന്ന ആരോപണവുമായി കേരള കലാമണ്ഡലത്തിനെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് ഇ മെയിൽ പരാതികളയച്ച് വിദ്യാർത്ഥികൾ. 2015 ൽ മന്ത്രി കെ.സി. ജോസഫ് വാക്കാൽ സൂചിപ്പിച്ചിരുന്ന കാര്യം എൽ. ഡി.എഫ് ഭരണകാലത്ത് കലാമണ്ഡലത്തിലെത്തിയ മന്ത്രി എ.കെ. ബാലൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികളോട് മെസ് ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നുമില്ല. മന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച കാര്യങ്ങൾ 2016ൽ കലാമണ്ഡലം സർവകലാശാല രജിസ്ട്രാറെ വിദ്യാർത്ഥികൾ രേഖാമൂലം അറിയിച്ചിരുന്നു. അന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കെ. രാധാകൃഷ്ണനെയും അക്കാര്യം അറിയിച്ചു. മന്ത്രിയുടെ ഉത്തരവ് വരും, ആരും മെസ് ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന് അന്നത്തെ രജിസ്ട്രാർ കെ.കെ. സുന്ദരേശൻ നിർദ്ദേശിച്ചിരുന്നു.
കലാമണ്ഡലത്തിലെ ജനറൽ സീറ്റിൽ സ്‌റ്റൈപന്റ് ലഭിക്കുന്ന 350 സീറ്റ് 450 ആയി വർദ്ധിപ്പിക്കുകയും സ്റ്റൈപ്പന്റ് ലഭിക്കാത്ത 92 വിദ്യാർത്ഥികൾക്ക് അതനുവദിച്ച് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് 2016 ൽ ഉത്തരവിടുകയും ചെയ്തു. സ്റ്റൈപ്പന്റിനുള്ള തുക കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ തനത് ഫണ്ടിൽ നിന്നും ഉപയോഗിക്കാൻ അനുവദിക്കുന്നതായും ഉത്തരവിൽ പറയുന്നുണ്ട്.
എന്നാൽ ഉത്തരവ് ലഭിച്ചില്ലെന്നാണ് കലാമണ്ഡലം അധികൃതർ ഇപ്പോഴും പറയുന്നതെന്നാണ് ആരോപണം. ഉത്തരവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് കലാമണ്ഡലം അധികൃതർ ഭീമമായ തുക മെസ്സ് ഫീസായി അടയ്ക്കാൻ ആവശ്യപ്പെടുകയാണ്. മെസ് ഫീസ് അടയ്ക്കാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുമുണ്ടെന്ന് പരാതിയിൽ പറയുന്നു.
സാംസ്‌കാരിക വകുപ്പ് പുറത്തിറക്കുന്ന എല്ലാ ഉത്തരവുകളും സർവകലാശാല നടപ്പാക്കാറുണ്ട്. ഈ ഉത്തരവും നടപ്പാക്കിയിട്ടുണ്ട്. വരുമാന പരിധി മാനദണ്ഡമാക്കിയാണ് സ്റ്റൈപ്പന്റ് നൽകുന്നത്. നിശ്ചിത വരുമാന പരിധിക്ക് താഴെ വരുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ സ്റ്റൈപ്പന്റ് ലഭിക്കൂ. എല്ലാ വിദ്യാർത്ഥികൾക്കും അത് ലഭ്യമാകണമെന്നില്ല.
ഡോ.പി.കെ. നാരായണൻ
വെസ് ചാൻസിലർ, കലാമണ്ഡലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |