കോഴിക്കോട്: ഓണത്തിന് ഒരു മുറം നിറയെ പച്ചക്കറി വിളവെടുക്കാൻ നാടെങ്ങും വിത്തെറിഞ്ഞ് കൃഷി വകുപ്പ്. ' വിഷ രഹിത പച്ചക്കറി വീട്ടുവളപ്പിൽ ലഭ്യമാക്കാനായി 'ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതി ഇക്കുറി കൂടുതൽ സ്ഥലങ്ങളിലെത്തും. ഇതിനായി 20 ലക്ഷം പച്ചക്കറി തൈകളും 5 ലക്ഷം വിത്ത് പാക്കറ്റുകളുമാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാൾ അഞ്ച് ലക്ഷം തെെകൾ അധികമായി വിതരണം ചെയ്യും. ഈ മാസം തന്നെ വിത്തുകളും പച്ചക്കറി തൈകളും കൊടുത്തു തീർക്കും. 50000 വിത്തുകളും 60000 തെെകളും വിതരണം ചെയ്തു കഴിഞ്ഞു. ജില്ലയിലെ വിവിധ ഫാമുകളിൽ നിന്നുളള ഒരുലക്ഷത്തിലധികം വിത്തുകളുടെ വിതരണമാണ് നടക്കുന്നത്. വി.എഫ്.പി.സി.കെ വഴി നൽകുന്ന വിത്ത് പായ്ക്കറ്റുകൾ എത്തുന്നതോടെ അവയും കൊടുത്തു തീർക്കും. കൃഷി ഭവനുകൾ, കാർഷിക വികസന സമിതി, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവ മുഖേനയാണ് മഴക്കാലത്ത് കൃഷി ചെയ്യാൻ കഴിയുന്ന വെണ്ട, വഴുതന, പച്ചമുളക്, പയർ തുടങ്ങിയവയുടെ തൈകളും വിത്തും വിതരണം ചെയ്യുന്നത്. കഴിഞ്ഞതവണ 15 ലക്ഷം തൈകളാണ് ജില്ലയിൽ വിതരണം ചെയ്തത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മൂന്നര ലക്ഷം വിത്തുകൾ അധികമായി ലഭിച്ചതോടെ ഏഴരലക്ഷം വിത്തുകളും വിതരണം ചെയ്തു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായും കൃഷി പുരോഗമിക്കുകയാണ്. 90 ഹെക്ടർ തരിശുനിലത്താണ് ഈ വർഷം കൃഷി ചെയ്യുന്നത്. ഒരു ഹെക്ടറിന് 40,000 രൂപയാണ് സബ്സിഡി ലഭിക്കുന്നത്. നേരത്തെ ഒരു മൂടു പാവൽ, പയർ, രണ്ടു ചീനി എന്നിങ്ങനെയാണ് കൃഷി ചെയ്തിരുന്നതെങ്കിൽ നിലവിൽ വിപണിയിൽ ലഭിക്കുന്ന എല്ലാ ഇനങ്ങളും ഗ്രോ ബാഗുകളിലും പോളി ഹൗസുകളിലുമായി കൃഷി ചെയ്യുന്നുണ്ട്.
'ഓണത്തിന് ആവശ്യമായ മുഴുവൻ പച്ചക്കറികളും വീട്ടുവളപ്പിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ലോക്ക് ഡൗൺ കാലം കാർഷിക മേഖലയ്ക്ക് വൻ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. വിത്തിനും തൈയ്ക്കും ആവശ്യക്കാർ ഏറെയാണ് '.
ശശി പൊന്നണ - ഡെപ്യൂട്ടി ഡയറക്ടർ , കൃഷി വകുപ്പ്
വിത്തുകൾ, തൈകൾ
വിതരണം ചെയ്യുന്നത്
5 ലക്ഷം പായ്ക്കറ്റ് വിത്തുകൾ
20 ലക്ഷം പച്ചക്കറി തൈകൾ
വിതരണം ചെയ്തത്
50000 പായ്ക്കറ്റ് വിത്തുകൾ
60000 പച്ചക്കറി തൈകൾ
കഴിഞ്ഞ തവണ വിതരണം ചെയ്തത്
7.5 ലക്ഷം പായ്ക്കറ്റ് വിത്തുകൾ
15 ലക്ഷം പച്ചക്കറി തൈകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |