ആറ്റിങ്ങൽ: കൊവിഡും ലോക്ക് ഡൗണും ജില്ലയിൽ വ്യാജ വാറ്റ് വർദ്ധിപ്പിച്ചു. ബിവറേജും ബാറും പൂട്ടിയതോടെ ആദ്യമൊക്കെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കടത്തി വൻ തുകയ്ക്ക് ചിലർ വിറ്റിരുന്നു. അവിടെയും ലോക്ക് ഡൗണായതോടെ താലൂക്കിൽ വ്യാപകമായി വ്യാജ വാറ്റ് ആരംഭിച്ചു എന്നതിന് തെളിവാണ് പൊലീസും എക്സൈസും ദിനംപ്രതി വാജ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ വാറ്റാൻ ഒരുങ്ങുന്നവരാണ് ഒറ്റിൽ പിടിയിലാകുന്നത്.
താലൂക്കിൽ വ്യാജ മദ്യ മാഫിയ തഴയ്ക്കുകയാണെന്നും പൊലീസും എക്സൈസും നടത്തുന്ന പരിശോധനകൾ അപര്യാപ്തമാണെന്നുമാണ് പരക്കെയുള്ള ആക്ഷേപം. അതിന് തെളിവാണ് ആവശ്യക്കാർക്ക് മദ്യം ലഭിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദേശ മദ്യത്തിന് അഞ്ചിരട്ടി വില വാങ്ങിയാണ് അത്യാവശ്യക്കാർക്ക് മാഫിയ നൽകുന്നത്.
ചിലയിടങ്ങളിൽ നിന്ന് നാട്ടുകാർ രഹസ്യവിവരം നൽകി പിടികൂടുന്ന കോടയും ചാരായവും ഉന്നത ഇടപെടൽ മൂലം കേസിൽ പെടുത്താതെ പൊലീസ് തിരിമറി നടത്തുന്നതായി പരാതിയുണ്ട്.
ഈ ലോക്ക് ഡൗൺ കാലത്ത് ആറ്റിങ്ങൽ സബ് ഡിവിഷന് കീഴിലുള്ള ചിറയിൻകീഴ്, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കഠിനംകുളം, കിളിമാനൂർ, പാങ്ങോട് മേഖലകളിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിൽ മാത്രം 6 കേസുകളാണുള്ളത്.രഹസ്യ വിവരം ലഭിക്കുന്നിടത്ത് മാത്രമാണ് പൊലീസും എക്സൈസും റെയ്ഡ് നടത്തുന്നത്. ഇതറിയാവുന്ന സംഘം ചെറിയ ഇരകളെ വിട്ടുകൊടുത്ത് വലിയ കടത്ത് നടത്തുകയാണ്.
ഇതുവരെ പിടികൂടിയത്
2900 ലിറ്റർ കോട, 35 ലിറ്റർ ചാരായം, 14 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം , 31 ലിറ്റർ അന്യ സംസ്ഥാന നിർമ്മിത വിദേശമദ്യം, 6 ലിറ്റർ അരിഷ്ടം എന്നിവയാണ് ഇതുവരെ എക്സൈസ് പിടികൂടിയത്.
വാറ്റ് ചാരായത്തിന് മിനിമം - 2500 രൂ
അതിലും പല ക്വാളിറ്റിയുണ്ട്
കിക്ക് അനുസരിച്ച് പണവും കൂടും
പ്രതികൾ കാണാമറയത്ത്
ആറ്റിങ്ങൽ എക്സൈസ് സർക്കിളിന് കീഴിൽ ചിറയിൻകീഴ്, കിളിമാനൂർ റേഞ്ച് ഓഫീസുകളിലായി മേയ് ഒന്നുമുതൽ ഇതുവരെ അബ്കാരി 27 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളുടെ കണക്കിൽ പകുതി പോലും പിടിക്കാനായിട്ടില്ല. റെയ്‌ഡിൽ കോടയും വാറ്റ് ഉപകരണങ്ങളും ചാരായവും പിടിച്ചെടുത്താലും പ്രതികൾ അധികൃതരുടെ കണ്ണു വെട്ടിച്ച് ഓടി രക്ഷപ്പെടുകയാണ് പതിവ്. പിന്നീട് അവരെ വലയിട്ടരിച്ചാലും കിട്ടുന്നില്ലത്രേ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |