ലോക്ക് ഡൗൺ മൂലം ഫോട്ടോ, വീഡിയോഗ്രാഫർമാർ ദുരിതത്തിൽ
പത്തനംതിട്ട : കൊവിഡ് കാലത്ത് ആഘോഷങ്ങൾ കുറഞ്ഞതോടെ ഉപജീവനമാർഗം നഷ്ടപ്പെട്ടവരിൽ ഫോട്ടോ, വീഡിയോ ഗ്രാഫർമാരും. വിവാഹ ചടങ്ങുകൾ നടക്കുന്നുണ്ടെങ്കിലും ചടങ്ങുകൾ ലളിതമാക്കിയതോടെ വരുമാനത്തിൽ ഗണ്യമായ കുറവുവന്നു. വിവാഹ ചടങ്ങുകളിൽ കുറഞ്ഞത് നാല് പേർ ജോലിക്കുണ്ടാകും. വരുമാനം കുറവാണെങ്കിലും ഇവർക്കെല്ലാം ശമ്പളം നൽകേണ്ടതുണ്ട്. ലക്ഷങ്ങൾ വായ്പയെടുത്താണ് കാമറയും മറ്റ് ഉപകരണങ്ങളും വാങ്ങിയത്. ബാങ്കുകളിൽ ആറായിരം രൂപ മുതൽ മാസംതോറും അടയ്ക്കേണ്ടവരുണ്ട്. ആഴ്ചയിൽ രണ്ടുതവണ കടതുറക്കാൻ സാധിച്ചിരുന്നെങ്കിൽ സ്റ്റുഡിയോയിലെ പ്രിന്റിംഗ് മെഷീൻ അടക്കമുള്ളവ കേടുപാടുകൾ ഉണ്ടാകാതെ സൂക്ഷിക്കാനെങ്കിലും കഴിയുമായിരുന്നെന്ന് അവർ പറയുന്നു. കഴിഞ്ഞ വർഷവും ഇതേ സാഹചര്യമായിരുന്നു. മാർച്ച് മുതൽ ലോക്ക് ഡൗണിലായതിനാൽ അന്നും വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇപ്പോൾ വീണ്ടും അതേ അവസ്ഥയിലാണ്. ജില്ലയിൽ രണ്ടായിരത്തിലധികം പേർക്ക് സംഘടനകളിൽ അംഗത്വമുണ്ട്. ഇവരെക്കൂടാതെയും നിരവധിപേർ ജോലി ചെയ്യുന്നുണ്ട്.
മാർച്ച് മുതൽ ആഗസ്റ്റ് വരെ ഏറ്റവും കൂടുതൽ ജോലിയുള്ള സമയമാണ്. പക്ഷേ ലോക്ക് ഡൗണും കൊവിഡും മൂലം ഏല്ലാം പ്രതിസന്ധിയിലായി.പല സ്റ്റുഡിയോകളും അടച്ചുപൂട്ടി.
" വായ്പയെടുത്തും സ്വർണപണയം വച്ചും ഉപജീവനത്തിനായി ഇറങ്ങിയവരാണ് ഞങ്ങളിൽ പലരും. കാമറയും പ്രിന്ററും നശിക്കാതിരിക്കാനെങ്കിലും ആഴ്ചയിൽ ഒരു ദിവസം സ്റ്റുഡിയോ തുറക്കാൻ അനുമതി നൽകണം."
മനോജ് വിഷ്വൽ
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ , ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |