കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികളും വയനാട് വാഴവറ്റ സ്വദേശികളുമായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ ഇൗട്ടിത്തടി വെട്ടിക്കടത്തിയ കേസിൽ പ്രതികളാണ് ഇവർ.
തങ്ങൾക്കെതിരെ വനംവകുപ്പ് ചുമത്തിയ കേസുകൾ നിലനിൽക്കില്ലെന്നും മരംമുറിക്കേസിൽ രാഷ്ട്രീയ - മാദ്ധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും ഹർജിക്കാർ ആരോപിച്ചു. തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ബോധിപ്പിച്ചു. തുടർന്നാണ് ജസ്റ്റിസ് അശോക് മേനോൻ സർക്കാരിന്റെ നിലപാടു തേടിയത്.
മൂന്നാം പ്രതി റോജി അഗസ്റ്റിൻ നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സിംഗിൾബെഞ്ച് ഏപ്രിൽ എട്ടിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കാൻ സർക്കാർ നൽകിയ അപേക്ഷ കേസിനൊപ്പം പരിഗണിക്കണമെന്ന സർക്കാർ അഭിഭാഷകന്റെ ആവശ്യത്തെ ഹർജിക്കാർ എതിർത്തു. ഹർജിക്കാർക്കെതിരെ 39 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കി.
പട്ടയം കൊടുത്തത് 62,500 ഏക്കർ ഭൂമി, മരംമുറിക്കൽ ഉത്തരവ് നിയമവിരുദ്ധമെന്ന്
കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ
തിരുവനന്തപുരം: പത്ത് തരത്തിലുള്ള പട്ടയം നൽകുന്നുണ്ടെങ്കിലും 1964ലെ ഭൂപതിവ് ചട്ടപ്രകാരം ഇതുവരെ പട്ടയം നൽകിയത് 62,500 ഏക്കർ ഭൂമിക്കാണ്. 2016ൽ ആദ്യ പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം മാത്രം 50,000 പേർക്ക് ഈ ചട്ടപ്രകാരം തരിശ് ഭൂമി നൽകിയിട്ടുണ്ട്. സമതല പ്രദേശങ്ങളിൽ മൂന്ന് ഏക്കറും കുന്നിൻ ചെരിവുകളിൽ രണ്ട് ഏക്കറും ജലസേചന സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ മൂന്നു ഏക്കർ വരെയുമാണ് നൽകിയത്.
അതേസമയം, മരം മുറിക്കാൻ അനുമതി കൊടുത്ത വിവാദ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.സി.എം.ജോയി പറഞ്ഞു.
സർവകക്ഷി യോഗവും തീരുമാനവും ഉണ്ടാകുന്നത് 2005നു ശേഷമാണ്. മുറിച്ചിരിക്കുന്ന മരങ്ങൾ ഭൂരിഭാഗവും 100 കൊല്ലത്തിലധിക്കം പഴക്കമുള്ളവയാണ്. ഉത്തരവിന് മുൻകാല പ്രാബല്യം ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവ് നിയമ വിരുദ്ധമാവുന്നത്.
കർഷകർ നട്ടുവളർത്തിയതും 2005നു ശേഷം കിളിർത്തു വന്നതുമായ മരങ്ങൾ കണ്ടെത്തി കർഷകർക്ക് മുറിക്കാവുന്ന മരങ്ങൾ നിശ്ചയിച്ചതാരാണ്. മുറിച്ച മരങ്ങൾ പലതും കൊണ്ടുപോയിട്ടില്ലെന്നും കേസാക്കിയിട്ടുണ്ടെന്നും സർക്കാരിന് നഷ്ടമില്ലെന്നുമാണ് പറയുന്നത്. പക്ഷേ, കാട് നശിപ്പിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണ്.
പട്ടയം നൽകിയിരിക്കുന്നത് കാട് നശിപ്പിക്കാതെ കൃഷി ചെയ്യാനും ജീവനോപാധി കണ്ടെത്താനുമാണ്.എന്നാൽ, നാടിന്റെ നിലനിൽപ്പിനു തുരങ്കം വയ്ക്കുന്ന തീരുമാനങ്ങളെടുക്കുന്നതും അതിനായി ഭരണ സംവിധാനത്തെ ദുർവിനിയോഗം ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |