അഹമ്മദാബാദ്: പിറന്നു വീണ് രണ്ടു ദിവസത്തിനുള്ളിൽ ആദ്യ തട്ടിക്കൊണ്ടുപോകൽ. വീണ്ടെടുത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും വീണ്ടും തട്ടിക്കൊണ്ടുപോയി. കണ്ടാൽ ആരെയും മയക്കുന്ന നവജാതശിശുവിനെ മൂന്നാമതൊരു തട്ടിക്കൊണ്ടുപോകലിൽ നിന്ന് രക്ഷപെടുത്താൻ ഒറ്റവഴിയേ ഗുജറാത്ത് പൊലീസിന് മുന്നിൽ തെളിഞ്ഞുള്ളൂ. 24 മണിക്കൂറും പൊലീസ് കാവൽ ഏർപ്പെടുത്തുക. ഇതോടെ ഗുജറാത്തിൽ 24 മണിക്കൂറും പൊലീസ് സുരക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കയാണ് ഈ ആൺകുഞ്ഞ്.
ഗാന്ധിനഗറിലെ അഡലാജിലെ ചേരിയിലാണ് കുഞ്ഞിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. ആക്രി വിറ്റ് ജീവിക്കുന്ന ഇവരുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഇതുവരെ രണ്ടു തവണയാണ് ചിലർ തട്ടിക്കൊണ്ടുപോയത്. കുഞ്ഞ് ജനിച്ച് രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് ഗാന്ധിനഗർ സിവിൽ ആശുപത്രിയിൽനിന്ന് കുഞ്ഞിനെ ആദ്യം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ജിഗ്‌നേഷ്, അസ്മിത ഭാരതി എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് കണ്ടെത്തി.
ഈ സംഭവത്തിന്റെ നടുക്കം മാറും മുമ്പേയാണ് വീണ്ടും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുട്ടികളില്ലാത്ത ദിനേശ്-സുധ ദമ്പതിമാരാണ് ജൂൺ അഞ്ചാം തീയതി കുഞ്ഞിനെ തട്ടിയെടുത്തത്. കുട്ടിയുടെ അമ്മ റോഡരികിൽനിന്ന് ആക്രി ശേഖരിക്കുന്നതിനിടെ സൈക്കിളിൽ കിടത്തിയിരുന്ന കുഞ്ഞിനെ ഇരുവരും എടുത്തുകൊണ്ടുപോവുകയായിരുന്നു. പിന്നീട് സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച്, നാലു ദിവസത്തിന് ശേഷമാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്.
രണ്ടു മാസത്തിനിടെ രണ്ടു തവണ തട്ടിക്കൊണ്ടു പോയതോടെയാണ് കുഞ്ഞിന് മുഴുവൻ സമയവും സുരക്ഷ ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. കുഞ്ഞിനെയും മാതാപിതാക്കളെയും സദാസമയവും നിരീക്ഷിക്കും. വീട്ടിലും മാതാപിതാക്കളുടെ ജോലിസ്ഥലങ്ങളിലും പൊലീസിന്റെ നിരീക്ഷണമുണ്ടാകും. മാത്രമല്ല, കുടുംബത്തിന് സ്ഥിരമായ വാസസ്ഥലം ഒരുക്കാനും പൊലീസിന് പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |