ശരണ്യാ ഭുവനേന്ദ്രൻ | Wednesday 16 June, 2021 | 12:49 AM
ന്യൂഡൽഹി: പത്ത് കോടി രൂപ നഷ്ടപരിഹാരം സ്വീകരിച്ച് കൊണ്ട് 2012ലെ കടൽക്കൊലക്കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർക്കെതിരെയുള്ള ക്രിമിനൽ കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച തുക കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യാനായി കേരള ഹൈക്കോടതി രജിസ്ട്രിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനും ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.ആർ. ഷാ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുക വിതരണം ചെയ്യാൻ ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ചുമതലപ്പെടുത്തണം. ജഡ്ജി പണം വീതം വച്ച് കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബോട്ടുടമയ്ക്കും ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. നാവികർക്കെതിരെ ഇറ്റലിയിൽ നടക്കുന്ന വിചാരണ ഉടൻ പുനരാരംഭിക്കണം.വിചാരണ നടപടികളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
ഇതോടെ കടൽക്കൊലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഡൽഹി പട്യാല ഹൗസ്കോടതിയിലും നിലനിന്ന എല്ലാകേസുകളുടെയും നടപടികൾ അവസാനിച്ചു. ഇറ്റലി നഷ്ടപരിഹാരം നൽകണമെന്നും നാവികരെ ഇറ്റലിയിൽ വിചാരണ ചെയ്യണമെന്നുമുള്ള അന്താരാഷ്ട്ര ട്രൈബ്യൂണൽ നേരത്തേ വിധിച്ചിരുന്നു. അത് അംഗീകരിച്ച കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് അവസാനിപ്പിക്കുന്നതിനെ കേരളവും എതിർത്തില്ല.
വിചാരണനടപടികളിൽ നിന്ന് രക്ഷപ്പെട്ട് ഇറ്റലിയിലെത്തിയ നാവികർ ഔദ്യോഗിക ജോലിയിൽ പ്രവേശിച്ച് സ്വൈരജീവിതം നയിക്കുകയാണ്. കേസ് തുടരുമെന്ന് ട്രൈബ്യൂണലിന് ഇറ്റലി ഉറപ്പുനൽകിയിരുന്നെങ്കിലും പുരോഗതിയുള്ളതായി സൂചനയില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
നിലവിൽ ലഭിച്ച പത്ത് കോടി രൂപയും മുൻപ് ലഭിച്ച 2.17കോടി രൂപയും അപകടത്തിനിരയാവർക്ക് ലഭിക്കാവുന്ന ന്യായമായ നഷ്ടപരിഹാരമാണ്. ബോട്ടുടമയും ഇരകളുടെ കുടുംബവും കേന്ദ്രവും കേരള സർക്കാരും അംഗീകരിക്കുന്നതിനാൽ പ്രതികൾക്കെതിരെ ഇന്ത്യയിലെ നടപടിക്രമങ്ങൾ അവസാനിപ്പിക്കുന്നു.
- സുപ്രീംകോടതി
നഷ്ടപരിഹാരം ഇപ്രകാരം
കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതം
ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഉടമ ഫ്രെഡിക്ക് രണ്ട് കോടി രൂപ
പ്രതികൾ : ഇറ്റാലിയൻ നാവികരായ സാൽവത്തറോറെ ജിറോണിൻ, മസിമിലാനോ ലത്തോർ
കപ്പൽ : എൻറിക്ക ലെക്സി എന്ന ഇറ്റാലിയൻ എണ്ണ ടാങ്കർ
യാത്ര : സിംഗപ്പൂരിൽ നിന്നും ഈജിപ്തിലേക്ക്
കൊല്ലപ്പെട്ടവർ : ജലസ്റ്റിൻ (44) , അജേഷ് പിങ്കി (20)
സഞ്ചരിച്ചബോട്ട് :സെന്റ് ആന്റണീസ്
ബോട്ടിലുണ്ടായിരുന്നത് : 11പേർ
കടൽക്കൊലക്കേസിന്റെ നാൾ വഴികൾ
2012 ഫെബ്രുവരി 15 : നീണ്ടകര നിന്ന് സെന്റ് ആന്റണീസ് ബോട്ടിൽ പോയ രണ്ട് മത്സ്യത്തൊഴിലാളികളെ പുലർച്ചെ 4.30ന് എൻറിക്ക ലെക്സി എന്ന ഇറ്റാലിയൻ എണ്ണ ടാങ്കറിലെ രണ്ടു നാവികർ വെടിവച്ച് കൊലപ്പെടുത്തുന്നു.
16: ഒന്നും സംഭവിക്കാത്തമട്ടിൽ പോയ ഇറ്റാലിയൻ നാവികരോട് ടാങ്കർ കൊച്ചി തീരത്ത് അടുപ്പിക്കാൻ ഇന്ത്യൻ നേവിയുടെ നിർദ്ദേശം
19:കൊച്ചി തുറമുഖത്തെത്തിയ ടാങ്കറിൽ നിന്ന് ഇറ്റാലിയൻ നാവികരായ മസിമിലാനോ ലാത്തോറെ, സാൽവത്തോറെ ജിയോനി എന്നിവരെ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്യുന്നു.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ നഷ്ടപരിഹാരം തേടി കേരള ഹൈക്കോടതിയിൽ
സംഭവം കടലിലെ പ്രത്യേക സാമ്പത്തിക മേഖലയിലായതിനാൽ ഇന്ത്യൻ നിയമം ബാധകമല്ലെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്നും ഇറ്റലി കേരള ഹൈക്കോടതിയിൽ.
ഒരു കോടി വീതം നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കാമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഹൈക്കോടതിയെ അറിയിക്കുന്നു.
ടാങ്കർ ഇന്ത്യ വിടുന്നത് ഹൈക്കോടതി തടഞ്ഞു.
ഏപ്രിൽ 30 : ഹൈക്കോടതി വിധിക്കെതിരെ ഇറ്റലി സുപ്രീംകോടതിയിൽ.
എൻ.ഐ.എ കേസ് അന്വേഷിക്കാനും പ്രതികളെ കൊച്ചിയിൽ നിന്ന് ഡൽഹിയിൽ എത്തിക്കാനും പ്രതികൾ സുപ്രീംകോടതിയുടെ അനുമതി കൂടാതെ ഡൽഹി വിടാൻ പാടില്ലെന്നും വിധി.
ജൂൺ 2 : ക്രിസ്മസ് ആഘോഷിക്കാൻ നാവികരെ ഇറ്റലിക്ക് വിട്ടു
2013 ഫെബ്രുവരി 22: തിരഞ്ഞെടുപ്പിൽ വോട്ടിടാൻ നാവികർ ഇറ്റലിയിലേക്ക്
മാർച്ച് 13: നാവികർ തിരികെ വരില്ലെന്ന് ഇറ്റലി. ഇന്ത്യയിലെ ഇറ്റാലിയൻ അംബാസഡർ ഡാനിയൽ മാൻസിനിയെ ഇന്ത്യ വിടുന്നത് തടഞ്ഞ് സുപ്രീംകോടതി.
നാവികർ തിരികെയെത്തി
2015 ജൂലായ് 6 : സമുദ്രനിയമങ്ങളിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ച് ഇറ്റലി
ആഗസ്റ്റ് 24: എല്ലാ നടപടികളും നിറുത്തിവയ്ക്കാൻ ഇറ്റലിക്കും ഇന്ത്യയ്ക്കും നിർദ്ദേശം.
നാവികർ രണ്ട് തവണയായി തിരികെ ഇറ്റലിയിലേക്ക്
2020 ജൂലായ് 3: ഇറ്റലി അന്താരാഷ്ട്ര ട്രൈബ്യൂണലിൽ.
ട്രൈബ്യൂണൽ കേസ് ഹേഗിലെ അന്താരാഷ്ട്ര കോടതിക്ക് വിട്ടു
ഇറ്റലി നഷ്ടപരിഹാരം നൽകാനും ഇന്ത്യ നിയമനടപടികൾ അവസാനിപ്പിക്കാനും ഹേഗ് കോടതി ഉത്തരവ്
അത് അംഗീകരിച്ച ഇന്ത്യ വിവരം സുപ്രീംകോടതിയെ അറിയിച്ചു
2021 ഏപ്രിൽ 9 :നഷ്ടപരിഹാരമായി പത്ത് കോടി രൂപ കെട്ടിവയ്ക്കാൻ ഇറ്റലിക്ക് സുപ്രീംകോടതി നിർദ്ദേശം
ജൂൺ 5 :തുക കെട്ടിവച്ചതായി ഇറ്റലി
ജൂൺ 15 :ക്രിമിനൽ നടപടികൾ അവസാനിപ്പിച്ചതായി സുപ്രീംകോടതി