കൊച്ചി: പ്രതിഷേധം കനക്കുമ്പോഴും ലക്ഷദ്വീപിലെ വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ മുന്നോട്ടു തന്നെ. ഇന്നലെ ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി പട്ടേൽ ചർച്ച നടത്തി.
ഇതിന്റെ തുടർച്ചയായി ലക്ഷദ്വീപ് വൈദ്യുതി വകുപ്പിലെ രണ്ട് ജൂനിയർ എൻജിനീയർമാരും എക്സിക്യുട്ടീവ് എൻജിനിയറും സ്പെഷ്യൽ സെക്രട്ടറിയും നാളെ ദാമനിലേക്ക് പോകുന്നുണ്ട്. കേന്ദ്രഭരണ പ്രദേശമായ ഇവിടത്തെ വൈദ്യുതപദ്ധതി നടത്തിപ്പ് വിലയിരുത്തുകയാണ് ലക്ഷ്യം.
മൂന്ന് ആഴ്ചയ്ക്കുള്ളിൽ സ്വകാര്യവത്കരണത്തിനുള്ള ടെണ്ടർ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. മേയിൽ നിശ്ചയിച്ച നടപടികൾ സാങ്കേതിക തടസങ്ങൾ മൂലമാണ് നീണ്ടത്.
വൈദ്യതി മേഖലയുടെ സ്വകാര്യവത്കരണ നീക്കം ദ്വീപുനിവാസികളിൽ ആശങ്കയുണർത്തിയിട്ടുണ്ട്. വലിയ ഡീസൽ ജനറേറ്ററുകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചാണ് ലക്ഷദ്വീപിലെ വിതരണം.
കവരത്തിയിൽ സ്ഥലം അളന്നു തിരിച്ചു
കവരത്തിയിൽ മൂന്നിടങ്ങളിലായി ഇന്നലെ വൈകിട്ട് റവന്യൂ വകുപ്പ് സ്ഥലം അളന്ന് കൊടിനാട്ടി. ആശുപത്രി നിർമ്മാണത്തിനാണ് ഇതെന്നാണ് സൂചന. ഹാർബർ ഓഫീസ്, ഡാക്ക് ബംഗ്ലാവ്, ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിലാണ് സ്ഥലം അളന്നത്.
സേവ് ലക്ഷദ്വീപ് ഫോറം ബി.ജെ.പി പുറത്ത്
കൊച്ചി: സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കി. അയിഷ സുൽത്താനയ്ക്കെതിരെ നൽകിയ കേസ് പിൻവലിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടി. അയിഷ തന്റെ ഭാഗം വ്യക്തമാക്കിയിട്ടും ബി.ജെ.പി പ്രതിനിധികൾ കേസ് പിൻവലിക്കാൻ തയ്യാറായില്ലെന്നാണ് ഫോറം കോർകമ്മിറ്റിയുടെ ആരോപണം. കേസ് പിൻവലിക്കുന്നത് ഒഴികെയുള്ള സമരങ്ങളിൽ ഒപ്പമുണ്ടാകുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു.
ചാനൽ ചർച്ചയ്ക്കിടെ അയിഷ നടത്തിയ ജൈവായുധ (ബയോവെപ്പൺ) പരാമർശത്തിനെതിരെയാണ് ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി കവരത്തി പൊലീസിൽ പരാതി നൽകിയത്. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പിയിലെ ചില നേതാക്കൾ രാജിവച്ചു. രാജിവച്ചവരെ ഫോറത്തിൽ നിന്ന് ഒഴിവാക്കില്ലെന്ന് കോർ കമ്മിറ്റി അറിയിച്ചു.
ലക്ഷദ്വീപിന് സൗജന്യ ഭക്ഷ്യക്കിറ്റ് : ഹർജി തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: ലക്ഷദ്വീപിൽ കൊവിഡ് കർഫ്യൂ തുടരുന്ന സാഹചര്യത്തിൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദ്വീപ് നിവാസി കെ.കെ. നസിഹ് നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. 70,000 ത്തോളം വരുന്ന ദ്വീപ് നിവാസികൾക്ക് പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം കഴിഞ്ഞ മേയിൽ വിതരണം ചെയ്ത അരിയുടെ വിവരങ്ങൾ നൽകാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അഭിഭാഷകൻ കൂടുതൽ സമയം തേടിയിരുന്നു. ഇതു കണക്കിലെടുത്താണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി മാറ്റിയത്.
അയിഷയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
കൊച്ചി: ലക്ഷദ്വീപ് നിവാസികൾക്കു നേരെ കേന്ദ്രസർക്കാർ ജൈവായുധം പ്രയോഗിച്ചെന്ന വിവാദ പരാമർശത്തെ തുടർന്ന് കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജിയിൽ ജസ്റ്റിസ് അശോക് മേനോൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാടു തേടി. അതേസമയം, അയിഷയുടെ വിവാദ പരാമർശത്തിനെതിരെ പരാതി നൽകിയവരിലൊരാളായ പ്രതീഷ് വിശ്വനാഥൻ ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്നാണ് ആവശ്യം.
ലക്ഷദ്വീപിലെ നിയന്ത്രണങ്ങൾ: ഹർജി വിധി പറയാൻ മാറ്റി
കൊച്ചി: ലക്ഷദ്വീപിൽ നടപ്പാക്കുന്ന കർശന നിയന്ത്രണങ്ങൾക്കെതിരെ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ കരട് റഗുലേഷനുകളിൽ അഭിപ്രായം രേഖപ്പെടുത്താൻ ദ്വീപ് നിവാസികൾക്ക് മതിയായ സമയം ലഭിച്ചില്ലെന്നും നിയന്ത്രണങ്ങൾ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ 600 ഒാളം അഭിപ്രായങ്ങൾ ദ്വീപിൽ നിന്ന് ലഭിച്ചെന്നും കരട് റഗുലേഷനുകൾ ഇനിയും നിയമമായിട്ടില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |