കുപ്പി പൊട്ടിച്ച് കൊല്ലാനുള്ള ശ്രമം തടഞ്ഞപ്പോൾ ആയുധമാക്കിയത് കശാപ്പ് കത്തി
കൊല്ലം: റോഡിലെ വെള്ളത്തിലിറങ്ങാതിരിക്കാൻ ബൈക്ക് വെട്ടിതിരിച്ചതിനെ തുടർന്നുണ്ടായ നിസാര വാക്കുതർക്കം കലാശിച്ചത് അരും കൊലയിൽ. കാവനാടിന് സമീപം ഓട്ടോ ഡ്രൈവറായ ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതിൽ വിഷ്ണുവിന്റെ (കുക്കു–29) കൊലപാതകത്തിൽ അറസ്റ്റിലായ കാവനാട് മാർക്കറ്റിലെ ഇറച്ചി വ്യാപാരി തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42), മകൻ രാജപാണ്ഡ്യൻ (19) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വാക്കുതർക്കത്തിനും കൊലപാതകത്തിനും പിന്നിലെ വൈരാഗ്യം വ്യക്തമായത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വിഷ്ണു ബൈക്കിൽ പോകുമ്പോൾ, പള്ളിക്കാവ് കരുമ്പോലി കുളത്തിന് സമീപം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി വണ്ടി വെട്ടിച്ചപ്പോൾ എതിർദിശയിൽ വന്ന പ്രകാശിന്റെ ബൈക്കിൽ തട്ടാൻ ശ്രമിച്ചെന്ന് പറഞ്ഞ് ഇരുവരും വാക്കേറ്റമുണ്ടായി. പ്രകോപിതനായ പ്രകാശ് സമീപത്തെ കടയിൽ നിന്ന് സോഡാക്കുപ്പിയെടുത്തു പൊട്ടിച്ചു. ആദ്യം പൊട്ടിച്ച കുപ്പി കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത വിധം ചന്നംചിന്നമായപ്പോൾ അടുത്ത മറ്റൊരുകുപ്പി നിലത്തടിച്ച് പൊട്ടിച്ചശേഷം കുപ്പിയുടെ കഴുത്ത് കൈപ്പിടിയിലാക്കി വിഷ്ണുവിന് നേരെ പാഞ്ഞടുത്തു. ദൃക്സാക്ഷികളായിരുന്നവർ ഓടിക്കൂടി ഇരുവരെയും സമാധാനിപ്പിച്ച് തിരിച്ചയച്ചു. എന്നാൽ തന്റെ ബൈക്കിന് കുറുകെ ബൈക്ക് വെട്ടിച്ച് കയറ്റിയതിന്റെയും ചോദ്യം ചെയ്തപ്പോൾ തന്നോട് തട്ടിക്കയറിയതിന്റെയും രോഷം അടക്കാനാകാതെ പ്രകാശ് വീട്ടിലെത്തി ഭാര്യയോടും മക്കളോടും സംഭവം വിവരിച്ചു. അച്ഛന്റെ ബൈക്ക് തടയുകയും ചോദ്യം ചെയ്തതിന് അസഭ്യം പറയുകയും ചെയ്തതിന് പകരം ചോദിക്കണമെന്ന് മൂത്തമകൻ രാജപാണ്ഡ്യനും ശഠിച്ചു. കാവനാട് മാർക്കറ്റിലെ ഇറച്ചിവ്യാപാരശാലയിൽ കച്ചവടത്തിനായി ആടുമാടുകളെ കശാപ്പ് ചെയ്യാൻ വെടിപ്പാക്കി മൂർച്ചകൂട്ടിവച്ചിരുന്ന കത്തി അരയിലൊളിപ്പിച്ച് ബൈക്കിൽ മകൻ രാജപാണ്ഡ്യനൊപ്പം പ്രകാശ് പാഞ്ഞു. വിഷ്ണുവിനെ തിരഞ്ഞ് കാവനാടും പരിസരത്തും പലവഴിക്കും ചുറ്റിതിരിഞ്ഞശേഷം ജവാൻ മുക്കിലെത്തി. അവിടെ കാത്ത് നിൽക്കുന്നതിനിടെ എവിടെനിന്നോ വിഷ്ണു ബൈക്കിൽ ഇവർക്ക് മുന്നിൽ വന്നുപെട്ടു. രാജപാണ്ഡ്യനും പ്രകാശും ചേർന്ന് വിഷ്ണുവിനെ തടഞ്ഞു. രാവിലെയുണ്ടായ സംഭവത്തിൽ വീണ്ടും സംസാരമായി. അങ്ങനെ സംസാരത്തിനും വാക്കുതർക്കത്തിനുമിടയിൽ പ്രകാശ് തന്റെ അരയിലൊളിപ്പിച്ചിരുന്ന അഗ്രഭാഗം കൂർത്തതും വായ്ത്തല വെട്ടിത്തിളങ്ങുന്നതുമായ കത്തി വിഷ്ണുവിന്റെ ഇടതുനെഞ്ചിന് മുകളിലായി കുത്തിയമർത്തി. അപ്രതീക്ഷിതമായുണ്ടായ ഒറ്റകുത്തിൽ തന്നെ ബോധരഹിതനായ വിഷ്ണുനിലത്തുവീഴുകയായിരുന്നു.
രക്തം കണ്ട് കറതീർന്നു...
അരുമകളായി വളർത്തുന്ന മൃഗങ്ങളെ വിലയ്ക്ക് വാങ്ങി കൈകാലുകളിൽ കുരുക്കിട്ട് മറിച്ച് കഴുത്തിൽ കയർമുറുക്കി നിത്യേന നിരവധി നാൽക്കാലികളെ കശാപ്പ് ചെയ്യുന്ന പാണ്ടിയെന്ന പ്രകാശ്, വിഷ്ണുവിന്റെ ജീവനെടുക്കുമ്പോഴും മറിച്ചൊന്നും ചിന്തിച്ചില്ല. മാംസക്കച്ചവടത്തിനായി ക്വിന്റൽ കണക്കിന് പച്ചമാംസം വെട്ടിനുറുക്കിയും അരിഞ്ഞ് തള്ളിയും അറപ്പ് മാറിയ പ്രകാശിന് മിണ്ടാപ്രാണികളോടുള്ള അലിവുപോലും വിഷ്ണുവിനോട് തോന്നാൻ സാദ്ധ്യതയില്ല. ജീവന്റെ ചൂട് മാറാത്ത മാംസം കൈയ്യിൽ വാരി ത്രാസിൽ തൂക്കി കീശനിറയ്ക്കുന്ന പ്രകാശ് മാടുകളെ കശാപ്പ് ചെയ്യുന്നതിലും വേഗത്തിലാണ് വിഷ്ണുവിന്റെ ഉയിരെടുത്തത്.
രണ്ട് പതിറ്റാണ്ട് മുമ്പാണ് പ്രകാശ് മധുരയിൽ നിന്ന് ജോലി തേടി കൊല്ലത്തെത്തിയത്. വേട്ടുതറയിലെ ഒരുകശാപ്പ് ശാലയിൽ തൊഴിലാളിയായി. നീണ്ടകരയ്ക്ക് അടുത്ത് വേട്ടുതറയിലായിരുന്നു ആദ്യം താമസം. നീണ്ടകരയിലെ അറവുശാലകളിൽ മാറിയും തിരിഞ്ഞും പണിയെടുത്ത പ്രകാശിന് അറവുശാലയിൽനിന്നുള്ള വരുമാനത്തെപ്പറ്റി ബോദ്ധ്യപ്പെട്ടതോടെ സ്വന്തം നിലയിൽ കശാപ്പ് ശാല തുടങ്ങിയാൽ കൊള്ളാമെന്നായി. നീണ്ടകരയിലും ശക്തികുളങ്ങരയിലും കുറേ വർഷങ്ങൾ അറവുശാല നടത്തിയുള്ള പരിചയത്തിൽ കാവനാട്ടെ അറവുശാല ഏതാനും വർഷം മുമ്പ് സ്വന്തംനിലയിൽ ഏറ്റെടുത്തു. കച്ചവടം പച്ചപിടിച്ചതോടെ കാവനാടിന് സമീപത്തെ വാടകവീട്ടിലേക്ക് താമസം മാറി. ഭാര്യയും മൂന്നുമക്കളുമുളള പ്രകാശിന്റെ മൂത്തമകനാണ് രാജപാണ്ഡ്യൻ. പ്രകാശ് തമിഴ്നാട്ടുകാരനാണെങ്കിലും ഭാര്യയും മക്കളുമെല്ലാം വർഷങ്ങളായി പ്രകാശിനൊപ്പം കൊല്ലത്താണ് താമസം. രാജപാണ്ഡ്യൻ ജനിച്ചതും വളർന്നതും ഇവിടെയാണ്. വീട്ടിൽ പ്രാവുകളെയും പട്ടികളെയും വളർത്തലും വിൽപ്പനയുമാണ് രാജപാണ്ഡ്യന്റെ പണി. അറവുശാലയിൽ നിന്നുള്ള വേസ്റ്റ് നായ്ക്കൾക്ക് നൽകി വളർത്തുന്ന രാജപാണ്ഡ്യൻ ഇവയെ ബ്രീഡിംഗ് നടത്തിപണവുമുണ്ടാക്കുന്നുണ്ട്. പ്രകാശിന്റെ ഭാര്യയും മക്കളും കഴിയുന്ന വീടിന് നേരെ ആക്രമണത്തിന് സാദ്ധ്യതയുള്ളതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
പ്രകാശിന്റെ ഭൂതകാലം തേടി തമിഴ്നാട്ടിലേയ്ക്ക്
നിസാരകാരണത്തിന്റെ പേരിൽ യുവാവിന്റെ ജീവനെടുത്ത പ്രകാശിനെപ്പറ്റി വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. തമിഴ്നാട്ടിൽ നിന്ന് ഏന്തെങ്കിലും ക്രിമിനൽ കേസിൽ ഉൾപ്പെട്ട് നാടുവിട്ടതാണോ എന്ന സംശയം ദുരൂകരിക്കുന്നതിനും തമിഴ്നാട്ടിൽ സമാനമായ എന്തെങ്കിലും കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിനും മധുര പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കൊല്ലം അസി. കമ്മിഷണർ വിജയൻ പറഞ്ഞു. ഇയാൾക്കെതിരെ കൊല്ലത്തും വേറെ എന്തെങ്കിലും കേസുകളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിനും ആസൂത്രണവും ഗൂഢാലോചനയുമുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ തെളിവെടുപ്പിനുമായി പ്രകാശിനെയും രാജപാണ്ഡ്യനെയും നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. രാജ പാണ്ഡ്യന് ലഹരി മാഫിയ ബന്ധമുള്ളതായ ചില വിവരങ്ങളും പൊലീസിനുണ്ട്. അതേപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |